തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കവർച്ച കേസിനെ സംബന്ധിച്ച് തന്നെ ബന്ധപ്പെടുത്തി അപമാനകരമായ പ്രസ്താവന നടത്തുന്നതിന് സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൂർത്തിയായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മറുപടി വാദം 15നു നടക്കും.
സർക്കാരിനു കീഴിലുള്ള സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങളായ ദേവസ്വം ബോർഡുകളുടെമേൽ സർക്കാരിന് അധികാരമില്ലെന്നു കടകംപള്ളി സുരേന്ദ്രൻ വാദിച്ചു.
ബോർഡിന്റെ ദൈനംദിന കാര്യങ്ങളിൽ സർക്കാരിനു നേരിട്ട് ഇടപെടാൻ കഴിയില്ല. വസ്തുത ഇതായിരിക്കെ മുൻ ദേവസ്വം ബോർഡ് മന്ത്രി ആയതു കൊണ്ടു താൻ സ്വർണം മോഷ്ടിച്ചു എന്ന് എങ്ങനെ പ്രതിപക്ഷ നേതാവിനു പറയാൻ കഴിയുമെന്നു കടകംപള്ളി ചോദിച്ചു. ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് കടകംപള്ളി വാദിച്ചു കടകപള്ളിയുടെ വാദം പൂർത്തിയായി. തിരുവനന്തപുരം മൂന്നാം സബ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2016 മുതൽ 2021 വരെയാണ് കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രി ആയിരുന്നത്. ഈ കാലയളവിലാണ് തിരിമറി നടന്നിട്ടുള്ളത്. ഇതിൽ ഉദ്യോഗസ്ഥർക്കും ദേവസ്വം ബോർഡ് അംഗങ്ങൾക്കും ഉള്ളതു പോലുള്ള ഉത്തരവാദിത്വം മന്ത്രി എന്ന നിലയിൽ കടകംപള്ളിക്കും ഉണ്ടെന്നാണ് സതീശന്റെ വാദം. മാത്രമല്ല അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റും കേസിൽ അറസ്റ്റിലായ പ്രതിയുമായ പത്മകുമാർ പറഞ്ഞത് ദേവസ്വം മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അപേക്ഷ പരിഗണിച്ചതെന്നാണ്.
ഇതിൽ നിന്നെല്ലാം കടകംപള്ളിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തന്റെ പ്രസ്താവന. അല്ലാതെ കടകംപള്ളിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ഒരു പ്രസ്താവനയും താൻ നടത്തിയിട്ടില്ലെന്നും ഉത്തമ ബോധ്യത്തിൽ നടത്തിയ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായും സതീശൻ മറുപടിയിൽ വ്യക്തമാക്കി.
മാനഹാനി വരുത്തുന്ന പ്രസ്താവന നടത്തിയ സതീശൻ മാപ്പ് പറയണമെന്നും സമാന പ്രസ്താവന നടത്തില്ലെന്ന് ഉറപ്പ് വരുത്തണമെന്നും നടത്തിയ പ്രസ്താവനയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് കടകംപള്ളി സുരേന്ദ്രൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നത്.
Tags : V.D. Satheesan Defamation case hearing court kadakampally surendran sabarimal Gold pali sabarimala Gold Theft