തിരുവല്ല : വയോധികയെ ഡിജിറ്റല്‍ അറസ്റ്റില്‍ കുടുക്കി പണം തട്ടിയെടുക്കാനുള്ള ശ്രമം പൊളിഞ്ഞു. സംഭവത്തില്‍ ഇരയായ സ്ത്രീയുടെ മൊഴിയെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
ബാങ്ക് അധികൃതര്‍ ഇടപെട്ടതോടെയാണ് വന്‍ സൈബര്‍ തട്ടിപ്പ് പൊളിഞ്ഞത്. മഞ്ഞാടി സ്വദേശിയായ എഴുപതുകാരിയുടെ 20 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമമാണ് നടന്നത്. ബാങ്ക് ഓഫ് ബറോഡയുടെ തിരുവല്ല ശാഖയിലെ ജീവനക്കാരുടെ ഇടപെടലാണ് തട്ടിപ്പിന് പൂട്ടിട്ടത്.
സ്ത്രീയുടെ മൂന്ന് സ്ഥിരനിക്ഷേപങ്ങള്‍ ഒറ്റയടിക്ക് പിന്വലിക്കാനെത്തിയതിലാണ് ബാങ്ക് അധികൃതര്‍ക്ക് സംശയം തോന്നിയത്. കാലാവധി തീരുംമുമ്പ് പിന്‍വലിച്ചാല്‍ പലിശയടക്കമുളള ആനുകൂല്യം മുന്‍കൂര്‍ നഷ്ടമാകുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ബാങ്ക് ഉദ്യോഗസ്ഥന് വിനോദ് ചന്ദ്രന് വിശദീകരിച്ചിട്ടും സ്ത്രീ ഉറച്ചുനിന്നു. മക്കള്‍ നിര്‍ദേശിച്ചതാണെന്ന് പറയുകയും ചെയ്തു.
മക്കളുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും നിര്‍ദേശിച്ചു. നിക്ഷേപം പിന്‍വലിക്കല്‍ പൂര്‍ത്തീകരിച്ച് 21.5 ലക്ഷം രൂപ സ്ത്രീയുടെ എസ്ബി അക്കൗണ്ടിലേക്ക് മാറ്റി. തുടര്‍ന്ന് പണം അയച്ചുനല്‍കാന്‍ ആര്‍ടിജിഎസ് നടപടികള്‍ക്കായി നല്കിയ അക്കൗണ്ട് വിവരം കണ്ടപ്പോഴാണ് തട്ടിപ്പാണെന്ന് അധികൃതര്‍ക്ക് മനസിലായത്. അമിറ്റിയൂസ് കമോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന വിലാസമാണ് ഇതിലുണ്ടായിരുന്നത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദമായി ആരാഞ്ഞു. തട്ടിപ്പുകളെക്കുറിച്ച് ബോധ്യപ്പെടുത്തി. ഒടുവില്‍ കാര്യങ്ങള്‍ സ്ത്രീ തുറന്നുപറഞ്ഞു.
മുംബൈ ക്രൈം ഡിപ്പാര്‍ട്ട്മെന്റില്‍നിന്ന് വാട്സാപ്പില്‍ വിളിച്ചെന്നും ഡിജിറ്റൽ അറസ്റ്റെന്ന പേരിൽ ആധാര്‍ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈമാറിയിട്ടുണ്ടെന്നും വെളിപ്പെടുത്തി. സ്വന്തം അക്കൗണ്ടിലെ 20 ലക്ഷം രൂപ ഉടന്‍ കൈമാറാന്‍ നിര്‍ദേശിച്ചു. ഭയന്ന് മക്കളോടുപോലും പറഞ്ഞിരുന്നില്ലെന്ന് വയോധിക പോലീസിനോടു പറഞ്ഞു.
തട്ടിപ്പിനെതിരേ ജാഗ്രതൈ
മുതിര്‍ന്ന പൗരന്മാരെ കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വെര്‍ച്വല്‍ അറസ്റ്റ് എന്നതു നിയമപരമല്ല .ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാൽ ഉടന്‍തന്നെ വിവരം 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതിപ്പെടണം. ഗോള്‍ഡണ്‍ അവറില്‍ത്തന്നെ പരാതിപ്പെട്ടാല്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കാൻ സാധ്യത വളരെ കൂടുതലാണെന്ന് പോലീസ് വ്യക്തമാക്കി.
Tags : Digital arrest Elderly woman stolen Police enquiry