കൊച്ചി: 1964 ലെ കേരള ഭൂപതിവ് ചട്ട പ്രകാരം അര്‍ഹരായവര്‍ക്ക് പട്ടയ വിതരണം തുടരാന്‍ ഹൈക്കോടതിയുടെ അനുമതി. പട്ടയ വിതരണ നടപടികള്‍ സ്‌റ്റേ ചെയ്തുകൊണ്ടുള്ള 2024ലെ ഹൈക്കോടതി ഉത്തരവിൽ ഭേദഗതി വരുത്തിയാണ് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റീസ് എസ്. മുരളീകൃഷ്ണന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്.
ഇടുക്കിയില്‍ ദേവികുളം, ഉടുമ്പഞ്ചോല, പീരുമേട് താലൂക്കുകളില്‍ ചട്ടം ലംഘിച്ച് പട്ടയം വിതരണം ചെയ്യുന്നതും ഭൂപതിവ് ചട്ടത്തിന്‍റെ നിയമ സാധുതയുമടക്കം വണ്‍ എര്‍ത്ത് വണ്‍ ലൈഫ് നല്‍കിയ ഹര്‍ജിയിലാണ് നേരത്തെ പട്ടയ വിതരണം തടഞ്ഞത്. അനുവദനീയമായതിലപ്പുറം ഭൂമി കൈവശമുള്ളവര്‍ക്ക് പട്ടയം അനുവദിക്കരുതെന്നായിരുന്നു നിര്‍ദേശം.
പട്ടയത്തിന് 1971 വരെ കൈവശാവകാശം നിയമവിധേയമാക്കിയത് കൈയേറ്റങ്ങള്‍ക്കും നിയമസാധുത നല്‍കാനാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. 1964ലെ ചട്ടം അനുസരിച്ച് 1971 വരെ ഭൂമി കൈവശം വച്ചവര്‍ക്ക് എങ്ങനെയാണ് പട്ടയത്തിന് അര്‍ഹത എന്ന സംശയമുന്നയിച്ചായിരുന്നു കോടതിയുടെ സ്‌റ്റേ.
എന്നാല്‍, പട്ടയം അനുവദിക്കാന്‍ അര്‍ഹത നല്‍കുന്ന കൈവശാവകാശത്തിന്‍റെ കാലയളവ് സംബന്ധിച്ച് 1964ലെ ചട്ടത്തില്‍ വ്യക്തമാക്കിയിരുന്നില്ലെന്നും പിന്നീട് 1971ല്‍ ഇത് ഭേദഗതി വരുത്തുകയായിരുന്നെന്നും റവന്യൂ വകുപ്പ് കോടതിയെ അറിയിച്ചു. 1971 വരെ കൈവശമോ കുടികിടപ്പോ ഉള്ളവര്‍ക്ക് പട്ടയം നല്‍കാമെന്നാണ് ചട്ടത്തില്‍ ഭേദഗതി വരുത്തിയത്. ഇത് രേഖപ്പെടുത്തിയാണ് പട്ടയം നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയത്.
Tags : Distribution title deeds High Court ban