കോഴിക്കോട്: ഡോക്ടര്‍മാര്‍ക്കെതിരായ അക്രമത്തില്‍ സര്‍ക്കാര്‍ നിലപാട് കൂടുതല്‍ കര്‍ശനമാക്കണമെന്നു ഡോക്ടര്‍മാര്‍. പലപ്പോഴും നടപടികള്‍ ഫലപ്രാപ്തിയില്‍ എത്തുന്നില്ല. ഇക്കാര്യങ്ങള്‍ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ 68-ാമത് വാർഷിക സംസ്ഥാന സമ്മേളനം ചര്‍ച്ചചെയ്യുമെന്നും ഐഎംഎ ഭാരവാഹികള്‍. സംസ്ഥാന സമ്മേളനം എട്ട്, ഒമ്പത് തീയതികളില്‍ കോഴിക്കോട് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഫറോക്ക് മറീന കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ ആരോഗ്യ രംഗത്തെ നിലവിലുള്ള സമകാലിക പ്രശ്നങ്ങളും, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയും മുൻ നിർത്തിയുള്ള ചർച്ചകൾ നടക്കും.വാർഷിക സംസ്ഥാന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിന്റെ ആദ്യ ദിനമായ നാളെ രാവിലെ എട്ടിന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ. ശ്രീവിലാസൻ പതാക ഉയർത്തും. തുടർന്ന് വാർഷിക സംസ്ഥാന കൗൺസിൽ യോഗം ഡോ. കെ. ജയറാം മെമ്മോറിയൽ ഹാളിൽ നടക്കും. രാവിലെ മുതൽ വൈകുന്നേരം വരെ വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസ് നടക്കും.
സമ്മേളനത്തിന്റെ ഭാഗമായി സമാന്തര സിഎംഇ പ്രോഗ്രാം, പിജി വിദ്യാർഥികൾക്കുള്ള പേപ്പർ പ്രസന്റെഷൻ, ഇ-പോസ്റ്റർ അവതരണം എന്നിവ നടക്കും. ഉച്ച കഴിഞ്ഞ് ഐഎംഎ വിമൻസ് വിംഗിന്റെ സംസ്ഥാന സമ്മേളനവും ഒത്തുചേരലും നടക്കും. വൈകുന്നേരം സാംസ്കാരിക പരിപാടികൾ അരങ്ങേറും. തുടർന്ന് റിപ്പോർട്ടിൽ ചർച്ച നടക്കും. പിന്നീട് പുതിയ സംസ്ഥാന ഭാരവാഹികൾ തെരഞ്ഞെടുത്ത് ചുമതലയേൽക്കും. വിവിധ മേഖലകളിൽ തിരഞ്ഞെടുത്ത ഐ എം എ അംഗങ്ങൾക്ക് ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഡോ.വി.ജി. പ്രദീപ് കുമാർ, ഓർഗനൈസിംഗ് സെക്രട്ടറിപ്രൊഫ. അനീൻ എൻ. കുട്ടി, ഐഎംഎ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ് കെ. സന്ധ്യക്കുറുപ്പ്, ഡോ.ശങ്കർ മഹാദേവൻ, ഡോ.പി. രഞ്ജിത്ത്,ഡോ.പി.എൻ. അജിത, ഡോ.ബി. വേണുഗോപാലൻ എന്നിവർ പങ്കെടുത്തു.
Tags : violence Doctors government