ഉദയംപേരൂരിൽ നായയുടെ കടിയേറ്റവർ.
കൊച്ചി: ഉദയംപേരൂരില്‍ എട്ടു പേരെ കടിച്ച തെരുവുനായ ചത്തോടെ ഭീതിയിലായി ജനങ്ങള്‍. പേവിഷബാധയെത്തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരമാണ് നായ ചത്തത്. കണിയാവള്ളി റോഡില്‍ കരിയാപറമ്പ് ഭാഗത്തുനിന്നു വൈകിട്ടോടെയാണ് ഫോര്‍ട്ട് കൊച്ചിയിലുള്ള നായകളെ സംരക്ഷിക്കുന്ന സംഘമെത്തി തെരുവു നായയെ പിടിച്ചു കൊണ്ടുപോയത്. കൊണ്ടുപോകുന്ന വഴിക്കുതന്നെ നായ ചത്തു പോവുകയായിരുന്നു. നായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
അവശനിലയിലായിരുന്ന നായ അവിടെയെത്തും മുമ്പേ ചത്തുവെന്നും സാമ്പിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ നായയ്ക്കു പേവിഷബാധയുണ്ടെന്നും റിപ്പോര്‍ട്ട് വന്നതായി ഡോഗ് സംരക്ഷണ സംഘത്തിലെ കെ.എസ്. സജിത്ത് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടത്തി നായയുടെ ജഡം സംസ്‌കരിച്ചു.
ആരുടെ ചെലവിൽ
നായയ്ക്കു പേ വിഷബാധയുണ്ടെന്ന് അറിഞ്ഞതോടെ ഉദയംപേരൂര്‍ മേഖലയിലെ എല്ലാ തെരുവു നായക്കള്‍ക്കും വാക്‌സിനേഷന്‍ എടുക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. എന്നാല്‍, ഉദയംപേരൂര്‍, തൃപ്പൂണിത്തുറ നഗരസഭ എന്നിവയുടെ അതിര്‍ത്തിയായതിനാല്‍, നായകളെ പിടികൂടുന്ന കാര്യത്തിലും വാക്‌സിനേഷനും മറ്റുമുള്ള ചെലവ് ആരു വഹിക്കുമെന്ന കാര്യത്തിലും ആശയക്കുഴപ്പം തുടരുകയാണ്.
വ്യാപക ആക്രമണം
ഉദയംപേരൂര്‍ എംഎല്‍എ റോഡില്‍ ഉദയഗിരി നഗറിന് സമീപമാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി തെരുവുനായയുടെ ആക്രമണമുണ്ടായത്. ഉദയഗിരി നഗറിനു സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശി വേലുവിന്‍റെ മകന്‍ ഭുവനേശ്വര്‍ (4), തെക്കേ പുളിപ്പറമ്പില്‍ സതി (52), ഉദയനഗറില്‍ അന്നമ്മ ഈശപ്പന്‍, വലിയകുളം സ്വദേശി ആരോണ്‍ (12) എന്നിവര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്ന അന്നമ്മയ്ക്കു കടിയേറ്റത്. അതേ ദിവസം വൈകിട്ട് അമ്മയോടൊപ്പം സഹോദരനെ സ്‌കൂളില്‍ നിന്ന് വിളിക്കാന്‍ പോകുന്നതിനിടെയായിരുന്നു ഭുവനേശ്വറിനെ നായ ആക്രമിച്ചത്. റോഡരികില്‍ നിന്ന കുഞ്ഞിന്‍റെ പിന്നിലൂടെയെത്തിയ നായ ചാടിവീണു കടിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ വീടിന്‍റെ മുറ്റമടിക്കുന്നതിനിടെയാണ് സതിക്കു കടിയേറ്റത്. പാഞ്ഞെത്തിയ നായ തല കടിച്ചുകീറി.
Tags : Dog attack street dog stray dogs stray dogs kerala rabies vaccination complaints