കോട്ടയം: ഉമ്മൻ ചാണ്ടിക്കെതിരായ മന്ത്രി ഗണേഷ് കുമാറിന്‍റെ ആരോപണങ്ങൾ ദൗർഭാഗ്യകരമെന്ന് മുൻ മന്ത്രി കെ.സി. ജോസഫ്. ഗണേഷ് ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കണ്ട. ഉമ്മൻ ചാണ്ടി ആരാണെന്നും ഗണേഷ് ആരാണെന്നും കേരളത്തിലെ ജനങ്ങൾക്ക് അറിയാം.
വിവാദ പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയില്ല. ഗണേഷിന്‍റെ കുഴപ്പംകൊണ്ടാണ് മന്ത്രി സഭയിൽനിന്നും അദ്ദേഹത്തെ മാറ്റി നിർത്തിയതെന്നും ജോസഫ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ടാണ് ഗണേഷിനോട് രാജിവയ്ക്കാൻ യുഡിഎഫ് ആവശ്യപ്പെട്ടത്. ആരോപണങ്ങൾ തുടർച്ചയായി ഉണ്ടായതുകൊണ്ടാണ് മന്ത്രിസഭയിൽ പിന്നീട് ഉൾപ്പെടുത്താത്തത്. അതിന് ഉമ്മൻ ചാണ്ടിയെ പഴിച്ചിട്ട് കാര്യമില്ല.
സരിത എഴുതിയ കത്തിൽ നാല് പേജുകൾ കൂട്ടിച്ചേർത്തു. ഈ ഭാഗത്താണ് ഉമ്മൻ ചാണ്ടിക്കെതിരേ പരാമർശങ്ങൾ ഉണ്ടായത്. ആ നാല് പേജുകൾ കൂടിയതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ട്. ആ കേസിലെ ഒന്നാം പ്രതി സരിതയും രണ്ടാം പ്രതി ഗണേഷ് കുമാറുമാണ്.
ഉമ്മൻ ചാണ്ടി ഒരിക്കലും കുടുംബം കലക്കുന്ന ആളല്ല. അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്യില്ല. ചെയ്തു എന്ന് പറഞ്ഞാൽ കേരളത്തിലെ ആരും വിശ്വസിക്കില്ല. ഗണേഷൻ എന്ത് പറഞ്ഞാലും ശരി, ജനം അത് വിശ്വസിക്കില്ലെന്നും കെ.സി. ജോസഫ് കൂട്ടിച്ചേർത്തു.
Tags : :K.C. Joseph KB Ganesh kumar