കൊച്ചി: എൻഡിപിഎസ് നിയമപ്രകാരം വാണിജ്യ അളവിൽ മയക്കുമരുന്ന് കൈവശം വെച്ച കേസുകളിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്ന കാര്യത്തിൽ കർശന നിലപാടുമായി ഹൈക്കോടതി. ഇത്തരം കേസുകളിൽ എൻഡിപിഎസ് നിയമത്തിലെ 37-ാം വകുപ്പ് അനുശാസിക്കുന്ന കർശനമായ വ്യവസ്ഥകൾ പാലിക്കാതെ കോടതികൾ സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് ജാമ്യം നൽകരുതെന്ന് ജസ്റ്റിസ് സി.എസ്. ഡയസ് ഉത്തരവിട്ടു.
മയക്കുമരുന്ന് കേസുകളിൽ വാണിജ്യ അളവ് ഉൾപ്പെടുമ്പോൾ ജാമ്യം അനുവദിക്കുന്നതിന് നിയമം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതി കുറ്റം ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാൻ തക്കതായ കാരണങ്ങൾ ഉണ്ടാവുകയും, ജാമ്യത്തിലിറങ്ങിയാൽ സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കില്ലെന്ന് കോടതിക്ക് ബോധ്യപ്പെടുകയും ചെയ്താൽ മാത്രമേ ജാമ്യം നൽകാവൂ.
ഒരു ലഹരിക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച കീഴ്ക്കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. വാണിജ്യ അളവ് ഉൾപ്പെട്ട കേസുകളിൽ സെക്ഷൻ 37-ലെ വ്യവസ്ഥകൾ മറികടന്നുകൊണ്ട് ഉദാരമായ സമീപനം സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.
ഇത്തരം കേസുകളിൽ ജാമ്യം നൽകുന്നതിന് മുൻപ് പ്രോസിക്യൂഷന്റെ വാദം കേൾക്കണമെന്നത് നിർബന്ധമാണെന്നും, നിയമത്തിലെ ഇരട്ട വ്യവസ്ഥകൾ പാലിക്കപ്പെടണമെന്നും സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ ഉദ്ധരിച്ചുകൊണ്ട് ഹൈക്കോടതി ഓർമ്മിപ്പിച്ചു. സമൂഹത്തിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് വിപത്തുകൾ കണക്കിലെടുത്ത്, നിയമം അനുശാസിക്കുന്ന കർശനമായ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടരുതെന്ന് കോടതി ഉത്തരവിൽ ഊന്നിപ്പറഞ്ഞു.
Tags : Drugs case High Court