തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ദേവസ്വം ബോർഡ് ആസ്ഥാനത്തു നടത്തിയ റെയ്ഡ് നീണ്ടത് ഇരുപത്തിരണ്ടു മണിക്കൂർ. ചെവ്വാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് ഇന്നലെ പുലർച്ചെ നാലിനാണ് അവസാനിച്ചത്.
മരാമത്ത് പണികളുടെ കോണ്‍ട്രാക്ട് സംബന്ധിച്ച സാന്പത്തിക ഇടപാടുകളുടെ രേഖകൾ, ശബരിമലയിൽ സ്പോണ്‍സർഷിപ്പിലൂടെ ലഭിച്ച തുകയുടെയും വഴിപാടിനത്തിൽ ലഭിച്ച തുകയുടെയും രേഖകൾ എന്നിവ ഇഡി പിടിച്ചെടുത്തു. ദേവസ്വം ബോർഡ് ജീവനക്കാരുടെ സാന്നിധ്യത്തിൽ ഓരോ കാര്യങ്ങളും വിശദമായി ചോദിച്ചു മനസിലാക്കിയാണ് ഇഡി ഉദ്യോഗസ്ഥർ രേഖകൾ പിടിച്ചെടുത്തത്.
ദേവസ്വം ബോർഡിന്റെ അധീനതയിൽ നടത്തിയിട്ടുള്ള സാന്പത്തിക ഇടപാടുകളുടെ രേഖകളും ഇഡിയുടെ പരിശോധനയിൽ കണ്ടെടുത്തിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ള ആസൂത്രണം ചെയ്തു നടപ്പാക്കാൻ പല വ്യാജരേഖകളും മുൻ ദേവസ്വം ബോർഡ് അധികൃതരും ഉദ്യോഗസ്ഥരും ചേർന്നു ചമച്ചിരുന്നുവെന്നതിന്റെ തെളിവുകളും ഇഡിക്കു കിട്ടിയെന്നാണു സൂചന.
സ്പോണ്‍സർഷിപ്പിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്ന സംശയം ഇഡിക്ക് ഉണ്ട്. ഇഡിയുടെ ഇന്റലിജൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇക്കാര്യങ്ങൾ വ്യക്തമായിരുന്നു.
Tags : ED inspection Devaswom Board premises Sabarimala gold theft sabarimala gold pali Swarnapali