തിരുവനന്തപുരം: കുടുംബാംഗങ്ങളെയെല്ലാം പട്ടികയിൽ അടുത്തടുത്ത സീരിയൽ നന്പരുകളിലാക്കി വോട്ടർപട്ടിക പുനഃക്രമീകരിക്കാൻ നടപടി സ്വീകരിക്കുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ.
അച്ഛൻ, അമ്മ, മക്കൾ തുടങ്ങിയ വീട്ടിലുള്ളവർ കരട് വോട്ടർപട്ടികയിൽ പലയിടത്തും പല ബൂത്തുകളിലുമാണെന്നും ഇവരെ പട്ടികയിൽ ഏകോപിപ്പിക്കാൻ നടപടി വേണമെന്നുമുള്ള രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ആവശ്യത്തെ തുടർന്നാണ് ഇക്കാര്യം പരിഗണിക്കാമെന്ന് സിഇഒ ഉറപ്പുനൽകിയത്.
എസ്ഐആറിന്റെ ഭാഗമായി ഹിയറിംഗ് നടത്തുന്പോൾ കൃത്യമായ രേഖകളുള്ളവരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് ഇആർഒമാർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. തെളിയിക്കാൻ ആവശ്യമായ രേഖകൾ വേണ്ടവർക്ക് വിവിധ വകുപ്പുകൾ ഇതു നൽകാൻ തയാറാകണം. ഹിയറിംഗിന് നോട്ടീസ് കൊടുക്കുന്നവരുടെ പട്ടിക ഇആർഒമാർ പ്രാദേശിക രാഷ്ട്രീയ പാർട്ടി നേതാക്കളെ അറിയിക്കണം.
പ്രവാസി സംഘടനകളുടെ യോഗം ജനുവരി ഒൻപതിനു വൈകുന്നേരം ആറിന് ഓൺലൈനായി വിളിച്ചുചേർക്കാമെന്ന് നോർക്ക അറിയിച്ചതായി സിഇഒ അറിയിച്ചു. പ്രവാസി വോട്ടർമാരുടെ പ്രശ്നങ്ങൾക്ക് യോഗത്തിൽ പരിഹാരം നിർദേശിക്കും. കണ്ടെത്താനാകാത്തവരുടെ പട്ടികയിൽ (എഎസ്ഡി ലിസ്റ്റ്) ഉൾപ്പെട്ടവർ വീണ്ടും പുതിയ വോട്ടറായി അപേക്ഷിച്ചാൽ ഇവർക്ക് ഹിയറിംഗ് ആവശ്യമില്ല.
കിടപ്പുരോഗികളെയും ആശുപത്രിയിൽ കഴിയുന്നവരെയും ഓണ്‍ലൈനായി ഹിയറിംഗ് നടത്താൻ ഇആർഒമാർക്ക് വിവേചനാധികാരം ഉപയോഗിക്കാവുന്നതാണ്.
ഒരു അസംബ്ലി മണ്ഡലത്തിൽ ഒരു ഇആർഒയും ഏഴു വീതം അസിസ്റ്റന്റ് ഇആർഒമാരുമുണ്ടാകും. ഹിയറിംഗിനായി സംസ്ഥാന വ്യാപകമായി 950 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളതെന്നും സിഇഒ അറിയിച്ചു.
ഫ്ളാറ്റുകളും വീടുകളും വാടകയ്ക്കെടുത്ത് 30-35 പേരെ വീതം വോട്ട് ചേർക്കൽ നടത്തുന്നുണ്ടെന്നു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആരോപണം ഉന്നയിച്ചു. വോട്ടെടുപ്പ് കഴിയുന്പോൾ ഇവർ അപ്രത്യക്ഷരാകുന്നു. കള്ളവോട്ട് ചേർക്കുന്നവർക്കെതിരേ ശിക്ഷാനടപടികൾ വിശദീകരിച്ചു പരസ്യം നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാകണമെന്ന ആവശ്യവുമുയർന്നു. രാഷ്ട്രീയ പാർട്ടികൾക്ക് ജില്ലാ തലത്തിലും നിയോജക മണ്ഡലം തലത്തിലും ബൂത്തു തലത്തിലും ബിഎൽഎമാരെ നൽകണമെന്ന നിർദേശവും സിഇഒ അംഗീകരിച്ചു.
വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ബിഎൽഎമാർക്ക് പ്രതിദിനം 10 പേരുടെ അപേക്ഷ വീതം നൽകാനാകും. ഓണ്‍ലൈനായും അപേക്ഷ സമർപ്പിക്കാം. യുവാക്കളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നും സിഇഒ പറഞ്ഞു.
തിരുവനന്തപുരം: ജീവിച്ചിരിക്കുന്ന തിരുവനന്തപുരം സ്വദേശി അയ്യപ്പനെ എഎസ്ഡി ലിസ്റ്റിൽ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് പ്രതിനിധി എം.കെ. റഹ്മാൻ തെരഞ്ഞെടുപ്പു കമ്മീഷൻ വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ ആരോപിച്ചു.
ബിഎൽഒമാരുടെ വീഴ്ചയാണെങ്കിൽ നടപടിയുണ്ടാകുമെന്ന് സിഇഒ മറുപടി നൽകി. ഹാജരാക്കേണ്ട രേഖകളിൽ ജാതി- മത സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന ആവശ്യവും ഉയർന്നു.
എന്നാൽ, തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിക്കുന്ന 12 തിരിച്ചറിയൽ രേഖകളിൽ ഒന്നായി മാത്രമായാണ് ജാതി- മത സർട്ടിഫിക്കറ്റുകൾ സ്വീകരിക്കുന്നതെന്ന് സിഇഒ മറുപടി നൽകി.
Tags : Election Commission voter list reorder voter pattika Dr. Ratan U. Kelkar