തിരുവനന്തപുരം: സ്ഥാനാർഥികളുടെ മരണത്തത്തുടർന്നു മൂന്നിടത്ത് മാറ്റിവച്ച തദ്ദേശതെരഞ്ഞെടുപ്പുകൾ മൂന്നുമാസത്തിനകം നടത്തും. നിലവിലെ തദ്ദേശ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായശേഷം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ ഇതിന് വിജ്ഞാപനമിറക്കും.
തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസ്, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി സി.എസ്. ബാബു, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം വാർഡിലെ മുസ്ലിം ലീഗ് സ്ഥാനാർഥി ഹസീന എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
എന്നാൽ, മുത്തേടം, പാമ്പാക്കുട പഞ്ചായത്ത് വാർഡുകളിലെ വോട്ടർമാർ ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലേക്ക് വോട്ട് ചെയ്യണം. ഗ്രാമപഞ്ചായത്തിലേക്കു മാത്രമാണ് പിന്നീട് വോട്ട് രേഖപ്പെടുത്തേണ്ടത്. കോർപറേഷനിൽ ഒരു വോട്ട് മാത്രമായതിനാൽ വിഴിഞ്ഞത്ത് തെരഞ്ഞെടുപ്പ് പൂർണമായി മാറ്റി. പാമ്പാക്കുടയിൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാർഡുകളിലേക്ക് തെരഞ്ഞെടുപ്പു നടന്നു. മാറ്റിവച്ച സ്ഥലങ്ങളിൽ ഫെബ്രുവരിയിൽ വോട്ടെടുപ്പ് നടക്കാനാണു സാധ്യത.
വോട്ടെടുപ്പിനു തൊട്ടുമുമ്പുവരെ സ്ഥാനാർഥിയുടെ മരണം സംഭവിച്ചാൽ തെരഞ്ഞെടുപ്പു മാറ്റിവയ്ക്കും.എന്നാൽ, തെരഞ്ഞെടുപ്പു തുടങ്ങുന്ന ഏഴു മണിക്കുശേഷം സ്ഥാനാർഥി മരിച്ചാൽ വോട്ടെടുപ്പു നടക്കും. മരിച്ച സ്ഥാനാർഥി ജയിച്ചാൽ മാത്രമാകും ഇവിടെ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിക്കുക.
തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥി ഉൾപ്പെടെ മരിച്ചാൽ ഉപതെരഞ്ഞെടുപ്പു നടക്കുമെങ്കിലും നിയമസഭാ- ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ പ്രധാനമായി മത്സരരംഗത്തുള്ളവർ മരിച്ചാൽ മാത്രമേ വോട്ടെടുപ്പു മാറ്റിവയ്ക്കുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ട ചട്ടത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ഏതാനും വർഷം മുമ്പു ഭേദഗതി വരുത്തിയിരുന്നു.
Tags : Election postponed after death of candidate within three months Kerala Local body election election commission