തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനും പരാജയ കാരണങ്ങൾ കണ്ടെത്താനും ചൊവ്വാഴ്ച എൽഡിഎഫ് നേതൃയോഗം ചേരും. ജോസ് കെ.മാണിയുടെ തീരുമാനങ്ങളും യോഗത്തിൽ നിർണായകമാകും.
തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ സിപിഎമ്മിന്റെയും സിപിഐയുടെയും നേതൃയോഗങ്ങൾ നാളെ ചേരുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്.
കൊല്ലത്ത് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവി ഗൗരവത്തോടെ പരിശോധിക്കാൻ ഒരുങ്ങുകയാണ് എൽഡിഎഫ്. കാൽനൂറ്റാണ്ട് ഇടതു കോട്ടയായി ഉറച്ചുനിന്ന കൊല്ലം കോർപ്പറേഷൻ കൈവിട്ടുപോയത് എൽഡിഎഫിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ കൗൺസിലിൽ 38 സീറ്റുണ്ടായിരുന്ന എൽഡിഎഫ് ഇത്തവണ 16 ഡിവിഷനിൽ ഒതുങ്ങി. 10 പേരുടെ അംഗബലം മാത്രം ഉണ്ടായിരുന്ന യുഡിഎഫാണ് 27 പേരുടെ പിൻബലത്തോടെ ഭരണത്തിലേറുന്നത്. ആറു സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപി ഇരട്ടി ഡിവിഷനുകൾ പിടിച്ചെടുത്തുവെന്നതും ശ്രദ്ധേയമായി.
Tags : Election results LDF leadership meeting