തിരുവനന്തപുരം: കഴിഞ്ഞ ഒൻപത് വർഷമായി സിപിഎം നടത്തിയ പിആർ വർക്കിന്റെ തുടർച്ചയാണ് അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സർക്കാർ പുറത്തുവിട്ട കണക്കുകൾക്ക് യാതൊരുവിധ ആധികാരികതയും ഉള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വയം സൃഷ്ടിക്കുന്ന മായാപ്രപഞ്ചത്തിൽ കഴിയാൻ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ അതിദരിദ്രരെ വഴിയിൽ ഉപേക്ഷിക്കുകയാണ്. കേരളത്തിൽ അതിദരിദ്രർ ഇല്ലാതായെന്ന് പ്രഖ്യാപിക്കാൻ വേണ്ടി തദ്ദേശസ്വയംഭരണ വകുപ്പ് തയാറാക്കിയ കണക്കുകളിൽ വലിയ പൊരുത്തക്കേടുണ്ട്. പാവങ്ങളെ പറഞ്ഞു പറ്റിച്ച് കോടികളുടെ ധൂർത്താണ് പിണറായി വിജയൻ കാട്ടുന്നതെന്നും അദ്ദേഹം വിമർശിച്ചു.
2021ലെ സിപിഎമ്മിന്റെ പ്രകടനപത്രികയിൽ പറയുന്നതുതന്നെ നാലര ലക്ഷത്തിലധികം അതിദാരിദ്ര്യർ കേരളത്തിൽ ഉണ്ടെന്നാണ്. ഒരു മാസം മുൻപ് നിയമസഭയിൽ മന്ത്രി പറഞ്ഞതും ആറ് ലക്ഷത്തോളം ആളുകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ്.
എന്നാൽ സർക്കാർ ആദ്യം തയാറാക്കിയ പട്ടികയിൽ ഒന്നര ലക്ഷം പേർ മാത്രമാണ് ഉണ്ടായത്, പിന്നീട് 64,000 ആയി ചുരുക്കി. ഒരു നേരത്തെ ആഹാരത്തിനായി കഷ്ടപ്പെടുന്ന വനവാസികൾ ഉൾപ്പെടെയുള്ള ആളുകളെ മാറ്റിനിർത്തിയാണ് സർക്കാർ തെരഞ്ഞെടുപ്പായപ്പോൾ വ്യാജ പ്രചാരണങ്ങളുമായി കോടികൾ ചിലവാക്കുന്നത് എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനത്തിനുവേണ്ടി മാത്രം സർക്കാർ ചിലവാക്കുന്നത് ഒന്നര കോടി രൂപയാണ്. സർക്കാർ ചിലവിൽ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. വേൾഡ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളിൽ കേരളം ഇന്ത്യയിൽ ഏറ്റവും പിറകിലുള്ള സംസ്ഥാനമാണ്.
കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ കേന്ദ്ര പദ്ധതികൾ വഹിച്ച പങ്ക് മറച്ചു വച്ചാണ് ഇപ്പോഴത്തെ പ്രചാരണമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Tags : Rajeev Chandrasekhar Extreme poverty