ചാലക്കുടി: പിടിച്ചെടുത്ത വീടും സ്ഥലവും സുപ്രീംകോടതി ഉത്തരവുപ്രകാരം തിരിച്ചുനൽകേണ്ടിവന്നതിനു പിന്നാലെ, കൊന്നക്കുഴി പറോക്കാരൻ ജോൺസനെ പ്രതിയാക്കി എടുത്ത കേസിലും വനംവകുപ്പിനു തിരിച്ചടി.
അനധികൃതമായി റിസർവ് വനത്തിൽ പ്രവേശിച്ച് നായാട്ട് നടത്തിയെന്ന കുറ്റം ആരോപിച്ച് വനംവകുപ്പ് എടുത്ത കേസിൽ ജോൺസനെ വെറുതെ വിട്ടുകൊണ്ട് ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വി.എസ്. സവിത ഉത്തരവായി.
2018ലാണ് ജോൺസനെതിരേ കൊന്നക്കുഴി ഫോറസ്റ്റ് അധികൃതർ കേസെടുത്തത്. ജോൺസനും ബന്ധുവും ചേർന്ന് തുമ്പൂർമൂഴി പുഴയിൽ വിഷാംശം അടങ്ങിയ വൃക്ഷക്കുരുക്കൾ അരച്ചുകലക്കി മീൻ പിടിച്ചെന്നും മീനുകൾക്കും മൃഗങ്ങൾക്കും അപായം സംഭവിച്ചെന്നുമായിരുന്നു കേസ്. പ്രതികൾക്കെതിരേ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ലെന്നു കണ്ടാണ് കോടതി വെറുതെ വിട്ടത്.
സ്വന്തം വീടും സ്ഥലവും തിരിച്ചുപിടിക്കാൻ സുപ്രീംകോടതി വരെ ജോൺസൻ നടത്തിയ നിയമപോരാട്ടത്തിനു തടയിടുന്നതിനും ജോൺസനെ മോശക്കാരനാക്കി ചിത്രീകരിക്കുന്നതിനുംവേണ്ടി വനംവകുപ്പ് കളവായി കുറ്റപത്രം സമർപ്പിച്ചതാണെന്നു പ്രതിഭാഗം വാദിച്ചു. പ്രതികൾക്കുവേണ്ടി അഡ്വ. തോമസ് വേഴപ്പറമ്പിൽ, അഡ്വ. ഗ്ലെൻ മേരി, അഡ്വ, ഷാന്റി ഗോപുരൻ എന്നിവർ ഹാജരായി.
32 വർഷം താമസിച്ച മണ്ണിൽനിന്ന് തന്നെയും കുടുംബത്തെയും തെരുവിലേക്ക് ഇറക്കിവിട്ട വനംവകുപ്പിന്റെ നടപടിക്കെതിരേ ആറുവർഷം സുപ്രീംകോടതിയിൽ വരെ നിയമപോരാട്ടം നടത്തിയാണ് ജോൺസൺസ്വന്തം വീടും സ്ഥലവും തിരിച്ചുപിടിച്ചത്.
Tags : Forest department Johnson case backlash