കൊച്ചി: മലബാറില്‍ വേരൂന്നിയ മുസ്ലിം ലീഗിന് മധ്യകേരളത്തിൽ ശക്തമായ അടിത്തറയൊരുക്കാൻ ഓടിനടന്ന് പ്രവര്‍ത്തിച്ച വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു വി.കെ.ഇബ്രാഹിംകുഞ്ഞ്. തട്ടകം കൊച്ചിയാണെങ്കിലും പാണക്കാട് കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന അദ്ദേഹം എംഎസ്എഫിലൂടെയാണ് പൊതുരംഗത്തേക്കു കടന്നുവന്നത്.
2001 ലും 2006 ലും മട്ടാഞ്ചേരിയില്‍ നിന്നും 2011ലും 2016ലും കളമശേരിയിൽ നിന്നും അദ്ദേഹം നിയമസഭയിലെത്തി. മട്ടാഞ്ചേരി മണ്ഡലത്തിന്റെ അവസാന എംഎല്‍എയും കളമശേരി മണ്ഡലത്തിന്റെ ആദ്യ എംഎല്‍എ എന്നീ വിശേഷണങ്ങളും വി.കെ. ഇബ്രാഹിംകുഞ്ഞിന് സ്വന്തമാണ്. കന്നിയങ്കത്തിൽ മട്ടാഞ്ചേരിയില്‍ നിന്നും പന്ത്രണ്ടായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം.
തുടർന്ന് ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ച് ഒഴിഞ്ഞപ്പോള്‍ അദ്ദേഹം ഒരു വർഷത്തേക്ക് മന്ത്രിയുമായി. 2006ല്‍ ഭൂരിപക്ഷം വർധിപ്പിച്ച് വീണ്ടും നിയമസഭയിലെത്തി. ഇതിനിടെ മണ്ഡല പുനർനിർണയത്തിലൂടെ മട്ടാഞ്ചേരി ഇല്ലാതായി. പിന്നീട് പുതുതായി രൂപീകരിച്ച കളമശേരിയിൽ മത്സരിച്ചു.
അവിടെയും വിജയം ആവർത്തിച്ചു. അങ്ങനെ മട്ടാഞ്ചേരിയുടെ അവസാന എംഎൽഎയും കളമശേരിയുടെ ആദ്യ എംഎൽഎ എന്ന പട്ടം ഇബ്രാഹിംകുഞ്ഞിന്റെ പേരിലായി. 2011 മുതല്‍ 2016വരെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായി പ്രവര്‍ത്തിച്ച് വിപ്ലവകരമായ പല മാറ്റങ്ങളും വകുപ്പിൽ വരുത്തി.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള പൊതുമരാമത്ത് മാനുവല്‍ പരിഷ്കരണവും നിര്‍മാണ പ്രവര്‍ത്തികള്‍ സുഗമമായി നടത്താനുള്ള ഇ-ടെന്‍ഡറുകളും ഇ പെയ്മെന്റുകളും നടപ്പിലാക്കലുമെല്ലാം ആ കാലഘട്ടത്തിലായിരുന്നു. 400 ദിവസം കൊണ്ട് 100 പാലമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം വൻ സ്വീകാര്യത നേടിയിരുന്നു. തുടർന്ന് കേസുകളിൽ പെട്ടതോടെ മത്സരരംഗത്തു നിന്ന് പിൻമാറുകയായിരുന്നു.
Tags : v.k.ibrahimkunju muslimleague udf