കൊച്ചി: പമ്പാതീരത്ത് ആഗോള അയ്യപ്പസംഗമം നടത്തിയതിലെ വരവുചെലവ് കണക്കുകളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍നിന്നും സംസ്ഥാന ഓഡിറ്റ് വകുപ്പില്‍നിന്നു കോടതി വിശദീകരണം തേടി. അയ്യപ്പസംഗമം വഴി ബോര്‍ഡിന് 3.40 കോടി രൂപ കടംവന്നുവെന്ന് സ്വതന്ത്ര ഓഡിറ്റിംഗില്‍ കണ്ടെത്തിയിരുന്നു.
പമ്പാതീരത്ത് 2025 സെപ്റ്റംബര്‍ 25നാണ് അയ്യപ്പസംഗമം നടത്തിയത്. ഇതിനായി പൊതുഫണ്ട് വിനിയോഗിക്കില്ലെന്നായിരുന്നു ബോര്‍ഡ് വ്യക്തമാക്കിയിരുന്നത്. വിജയന് ആന്‍ഡ് അസോസിയേറ്റ് എന്ന ചാര്‍ട്ടേർഡ് അക്കൗണ്ടിംഗ് സ്ഥാപനമാണ് ഓഡിറ്റ് നടത്തിയത്. പണം സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുമെന്നാണ് സര്‍ക്കാരും ബോര്‍ഡും പറഞ്ഞിരുന്നത്. പിരിവ് കിട്ടാതെ ബോര്‍ഡിന് 3.40 കോടി കടബാധ്യതയുണ്ടായി.
അഞ്ചു കോടി രൂപയാണ് സംഗമത്തിന് ആകെ ചെലവ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എട്ടു കോടി ചെലവായി എന്നുമാണ് റിപ്പോര്‍ട്ട്. കൂടാതെ അയ്യപ്പസംഗമത്തിന്റെ നടത്തിപ്പ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കു കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ടെന്‍ഡറില്ലാതെ കരാര്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വേദിയുടെ അളവെടുപ്പിലും വിഐപികളുടെ ഭക്ഷണച്ചെലവിലും പൊരുത്തക്കേടുണ്ട്.
അതിഥികള്‍ക്ക് നല്‍കാനായി 4100 പായ്ക്കറ്റ് വീതം അപ്പം, അരവണ, വിഭൂതി, മഞ്ഞള്‍, കുങ്കുമം, ആടിയശിഷ്ടം നെയ്യ് ഒരു കിലോ ചന്ദനം എന്നിവ കരുതിയിരുന്നു.
ഇവയുടെ തുക രേഖപ്പെടുത്തിയിട്ടില്ല. ഉപകരാര്‍ കൊടുത്തതിന്റെ ബില്ലുകള്‍ ഓഡിറ്റിംഗിന് കിട്ടിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കലാപരിപാടികള്‍ക്ക് എട്ടു ലക്ഷം ചെലവായെന്ന് കാണിച്ചിട്ടുണ്ടെങ്കിലും രണ്ടു ലക്ഷത്തിന്റെ വൗച്ചറുകള്‍ മാത്രമാണുള്ളതെന്നാണ് റിപ്പോര്‍ട്ട്.
Tags : Ayyappa Sangamam Kerala High Court discrepancy income expenditure figures