പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പരിശോധനയ്ക്കായി ഇന്ന് വീണ്ടും ശബരിമലയിലേക്ക്. ഉച്ചയ്ക്ക് പമ്പയിൽ എത്തുന്ന എസ്ഐടി സംഘം അവലോകന യോഗത്തിനുശേഷം സന്നിധാനത്ത് എത്തും.
തുടർന്ന് ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണപ്പാളികളുടെ സാമ്പിൾ ശേഖരിക്കും. വെള്ളി, ശനി ദിവസങ്ങളിൽ നട അടച്ച ശേഷം ആയിരിക്കും സാമ്പിളുകൾ ശേഖരിക്കുക. തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി കൈമാറും. ലീഗൽ മെട്രോളജി വിഭാഗത്തിലെ ഗോൾഡ് അസെസ്മെന്‍റ് വിദഗ്ധരാണ് സംഘത്തിൽ പ്രധാനമായും ഉള്ളത്. മാസ പൂജയ്ക്കായി ഇന്ന് വൈകുന്നേരമാണ് നട തുറക്കുക.
മുമ്പ് നടത്തിയ പരിശോധനയിൽ തട്ടിപ്പിന്‍റെ വ്യാപ്തി കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് കൂടുതൽ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി നൽകിയത്. സ്വർണക്കൊള്ള കേസിലെ കുറ്റപത്രം അടക്കം തയാറാക്കുന്നതിൽ നിർണായകമാണ് ഈ പരിശോധന.
Tags : Gold theft case Sabarimala SIT