തൃശൂർ: മറ്റു സമുദായങ്ങൾക്കുവേണ്ടിയുള്ള സമാനമായ കമ്മീഷൻ റിപ്പോർട്ടുകൾ സർക്കാർ നടപ്പാക്കിയത് വളരെ വേഗത്തിലായിരുന്നുവെന്ന് ജസ്റ്റീസ് ജെ.ബി. കോശി.
കേരളത്തിലെ ക്രൈസ്തവർ സമസ്ത മേഖലകളിലും നേരിടുന്ന പിന്നാക്കാവസ്ഥയെക്കറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച കമ്മീഷന്റെ ചെയർമാനായ ജസ്റ്റീസ് ജെ.ബി. കോശിയുമായി തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, അഡ്വ. സോജൻ ജോബ് എന്നിവർ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് 30 മാസങ്ങൾ പിന്നിട്ടിട്ടും ശിപാർശകൾ നടപ്പാക്കുകയോ പൊതുജന സമക്ഷം റിപ്പോർട്ട് ലഭ്യമാക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ഇവർ ജസ്റ്റീസ് ജെ.ബി. കോശിയുമായി കൂടിക്കാഴ്ച നടത്തിയത്.
കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ വിവിധ കാരണങ്ങളാൽ അവഗണന നേരിടുന്നു എന്നത് യാഥാർഥ്യമാണ്. വിദ്യാഭ്യാസം, ആതുര ശുശ്രൂഷ തുടങ്ങിയ സേവന മേഖലകളിലും തീരദേശത്തും മലയോരങ്ങളിലും താമസിക്കുന്ന ജനസമൂഹങ്ങൾക്കിടയിലും പരിവർത്തിത ക്രൈസ്തവർക്കിടയിലും കുട്ടനാട്ടിലെ കാർഷിക രംഗത്തും പരിഗണനാർഹമായ വിഷയങ്ങൾ ഒട്ടേറെയുണ്ട്. പരിതാപകരമാണ് ഇവിടെയുള്ള ജീവിത സാഹചര്യങ്ങൾ. ഇവിടെയൊക്കെ ക്രിയാത്മകമായ ഇടപെടൽ ആവശ്യമുണ്ടെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു.
കമ്മീഷൻ അംഗങ്ങൾ കേരളമൊട്ടാകെ സഞ്ചരിച്ച് വിവിധ ഇടങ്ങളിലായി പൊതുസമൂഹമായും വിവിധ സഭാ സമൂഹങ്ങളുമായും ജനപ്രതിനിധികളുമായും ആശയവിനിമയം നടത്തുകയും വിവിധ വിഷയങ്ങളിലെ വിദഗ്ധരെ കേൾക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് ലഭ്യമായ 4,87,000 അപേക്ഷകളും പരാതികളും പരിഗണിച്ചുകൊണ്ടാണ് കമ്മീഷൻ 284 ശിപാർശകൾ സർക്കാരിന് സമർപ്പിച്ചത്. ഈ ശിപാർശകൾ കേവലം ഒരു സമൂഹത്തിനു മാത്രം ഉപകരിക്കുന്നതല്ല. കേരളത്തിലെ പൊതുസമൂഹത്തിനാകെ ഗുണകരമായ ഒട്ടേറെ നിർദേശങ്ങൾ അതിലുണ്ട്.
റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ച് 30 മാസങ്ങൾ പിന്നിട്ടിട്ടും അതു നടപ്പാക്കാത്ത സാഹചര്യത്തിൽ, വൈകി ലഭിക്കുന്ന നീതി നീതിനിഷേധംതന്നെയല്ലേ എന്ന ചോദ്യത്തിന്, കമ്മീഷനെ ഏൽപിച്ച ഉത്തരവാദിത്വം കമ്മീഷൻ നന്നായി ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ട് നടപ്പാക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കമ്മീഷൻ ചെയർമാൻ വ്യക്തമാക്കി.
കമ്മീഷൻ റിപ്പോർട്ടിനെ സംബന്ധിച്ച് കേരള നിയമസഭയിൽ ഉയർന്ന ചോദ്യത്തിന് കമ്മീഷന്റെ 155 ശിപാർശകൾ നടപ്പാക്കിയതായി ന്യൂനപക്ഷ ക്ഷേമമന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞതിനെ സംബന്ധിച്ച് ചോദിച്ചപ്പോൾ, ഏതെല്ലാം നിർദേശങ്ങളാണ് നടപ്പാക്കിയതെന്ന് സർക്കാർ തന്നെയാണ് വ്യക്തമാക്കേണ്ടതെന്നും ജസ്റ്റീസ് ജെ.ബി. കോശി പ്രതികരിച്ചു.
മനുഷ്യജീവന് ഭീഷണിയാകുന്ന വന്യമൃഗ ആക്രമണങ്ങളിൽനിന്ന് പരിഹാരം ഉണ്ടാകുന്നതിനുള്ള നിർദേശങ്ങളും കാർഷിക വിളകൾക്ക് സംരക്ഷണം ലഭ്യമാക്കേണ്ടതിനെക്കുകുറിച്ചും കമ്മീഷൻ റിപ്പോർട്ടിലുണ്ട്. അത്തരം കാര്യങ്ങൾ കേവലം ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ലഭ്യമാകുന്ന ഗുണമല്ല; പൊതുസമൂഹത്തിനാകെ ഗുണകരമായ നിർദേശങ്ങളാണ്.
കുട്ടനാടൻ മേഖലയിൽ വെള്ളപ്പൊക്കം സർവസാധാരണമാണ്. അതിനെ സംബന്ധിച്ചും ഈ മേഖലകളിൽ കുടിവെള്ളം ലഭ്യമാക്കാനും കമ്മീഷൻ പഠിച്ച് നിർദേശങ്ങൾ വച്ചിട്ടുണ്ട്. കാർഷികമേഖല സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഏറെ പരിതാപകരമായ ജീവിതസാഹചര്യങ്ങളിൽ ജീവിക്കുന്നവർ ഏറെയുണ്ട്. വന-തീരദേശ-നെൽവയൽ സംരക്ഷണ നിയമങ്ങളാൽ ബുദ്ധിമുട്ടുന്ന പാവപ്പെട്ടവരുണ്ട്.
സംസ്ഥാനത്തെ മദ്രസ അധ്യാപകർക്കുള്ള ആനുകൂല്യങ്ങൾക്ക് സമാനമായുള്ള ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടുള്ള നിരവധി അപേക്ഷകളും കമ്മീഷന്റെ പരിഗണനയിൽ എത്തിയിരുന്നുവെന്നും ഇക്കാര്യത്തിൽ അനുകൂലമായ ശിപാർശകൾ കമ്മീഷൻ റിപ്പോർട്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags : Justice J.B. Koshy Equality Commission reports Justice J.B. Koshy Commission Report Kerala christians