തിരുവനന്തപുരം : സംസ്കൃത സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ തടഞ്ഞ് ഗവർണർ രാജേന്ദ്ര ആർലേക്കർ. തിരക്കിട്ട് നിയമനം നടത്തുവാനുള്ള തീരുമാനം മരവിപ്പിക്കാൻ സർവകലാശാലയുടെ താൽക്കാലിക വിസി ഡോ. ഗീതാകുമാരിക്ക് ഗവർണർ നിർദേശം നൽകി.
ഈ സർക്കാരിന്റെ കാലാവധിയ്ക്കുള്ളിൽ നിയമനം നടത്താനുള്ള ഇടതുപക്ഷ നീക്കത്തിന് ഇതോടെ തിരിച്ചടിയേറ്റു. 2021 ൽ വിജ്ഞാപനം ചെയ്തിരുന്ന തസ്തികകളിലായിരുന്നു നിയമനശ്രമം ഉണ്ടായത്. സംസ്കൃത സർവകലാശാലയിൽ അധ്യാപകരുടെ എണ്ണം കൂടുതലാണെന്ന ഓഡിറ്റ് റിപ്പോർട്ട് മറച്ച് വച്ചായിരുന്നു നിയമനനീക്കം.
പ്രൊഫസർമാരുടെയും ഗസ്റ്റ് അധ്യാപകരുടെയും എണ്ണം വിദ്യാർത്ഥി-അധ്യാപക അനുപാതത്തേക്കാൾ വളരെ കൂടുതലാണെന്നും, വിദ്യാർഥികൾ കുറഞ്ഞ യൂണിവേഴ്സിറ്റിയുടെ പ്രാദേശിക സെന്ററുകൾ അടച്ചുപൂട്ടണമെന്നുമുള്ള അക്കൗണ്ടന്റ് ജനറലിന്റെ കഴിഞ്ഞ വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് മറച്ചുവച്ചായിരുന്നു അധ്യാപകരെ നിയമിക്കാൻ ശ്രമിച്ചത്.
2021ൽ വിജ്ഞാപനം ചെയ്ത അധ്യാപക തസ്തികകളിൽ സ്ഥിരം നിയമനങ്ങൾ നടത്താൻ വിസിയും സിപിഎം സിൻഡിക്കേറ്റ് അംഗങ്ങളും നടത്തുന്ന നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റിയും സിൻഡിക്കേറ്റിലെ ബിജെപി അംഗങ്ങളും ഗവർണർക്ക് നിവേദനം നൽകിയിരുന്നത് പരിഗണിച്ചാണ് ഗവർണർ നിയമന നടപടികൾ നിർത്തി വയ്ക്കാൻ വിസിക്ക് നിർദേശം നൽകിയത്.
Tags : governor rajendra arlekar sanskrit university appointments stayed