തിരുവനന്തപുരം : പാർട്ടി സംസ്ഥാന സെക്രട്ടറി പറയുന്നതെന്താണോ അതാണു സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട്. ഇതു വ്യക്തമാക്കുന്നതും സംസ്ഥാന സെക്രട്ടറി തന്നെയാണ്. അതാണ് ഇന്നലെവരെ കണ്ട രീതിയും. സിപിഎമ്മിനു പാർട്ടി സെക്രട്ടറിയല്ലാതെ മറ്റു വക്താക്കളൊന്നുമില്ല.
എന്നാൽ, ഇപ്പോൾ സംഘടനാരീതി ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തരവകുപ്പു ഭരിക്കുന്നതു ജമാഅത്തെ ഇസ്ലാമിയായിരിക്കുമെന്ന സിപിഎം നേതാവ് എ.കെ. ബാലന്റെ വിവാദ പരാമർശം പാർട്ടിക്കുള്ളിൽ വലിയ വിമർശനത്തിനു കാരണമായിരിക്കുകയാണ്.
ആദ്യഘട്ടത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും, പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കണ്വീനറുമായ ടി.പി.രാമകൃഷ്ണനും ബാലന്റെ അഭിപ്രായം അദ്ദേഹത്തിന്റേതു മാത്രമാണെന്നു പറഞ്ഞിരുന്നു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ബാലനെ അനുകൂലിച്ചു നിലപാടെടുത്തതോടെ വെട്ടിലായതു സിപിഎം സംസ്ഥാന നേതൃത്വമാണ്.
മാറാട് കലാപവും അതേത്തുടർന്നുണ്ടായ സംഭവങ്ങളും കഴിഞ്ഞ അധ്യായമാണെന്നും ഇപ്പോൾ അങ്ങനെയൊരു ചർച്ചയ്ക്കു പ്രസക്തിയില്ലെന്നും കഴിഞ്ഞ ദിവസം ടി.പി. രാമകൃഷ്ണൻ പറഞ്ഞിരുന്നു. എന്നാൽ, ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ചോദിച്ചത്, മാറാട് എങ്ങനെ മറക്കാൻ കഴിയുമെന്നാണ്.
മാറാട് കഴിഞ്ഞ കാര്യമാണെങ്കിലും അതു പറയാതെ മുന്നോട്ടു പോകാൻ കഴിയില്ലന്നാണ് ഗോവിന്ദന്റെ വാദം. എ.കെ. ബാലന്റെയും ടി.പി.രാമകൃഷ്ണന്റെയും നിലപാടു ഗോവിന്ദൻ ഇതുവഴി നിരാകരിക്കുകയാണു ചെയ്തത്. അതായത്, മുഖ്യമന്ത്രി ബാലനെ അനുകൂലിച്ചു സംസാരിച്ചതിനു ശേഷം ബാലനെതിരേയുള്ള ആദ്യത്തെ നിലപാടിൽ നിന്നും ഗോവിന്ദൻ പതിവുപോലെ തടിതപ്പി. താൻ മുഖ്യമന്ത്രിക്കൊപ്പമാണെന്ന സൂചനയാണ് ഇതുവഴി അദ്ദേഹം പാർട്ടിക്കു നൽകിയത്.
ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ജമാ അത്തെ ഇസ്ലാമിക്കെതിരെ എ.കെ.ബാലൻ നടത്തിയ പരാമർശം ചർച്ച ചെയ്യാൻ പോലും പാർട്ടി സെക്രട്ടറി അനുവദിച്ചില്ല. പകരം വിവാദങ്ങൾ കൂടുതൽ സൃഷ്ടിക്കേണ്ടതില്ലെന്ന നിർദേശമാണ് അദ്ദേഹം നേതാക്കൾക്കു നൽകിയത്.
പാർട്ടി സെക്രട്ടറിയുടെ ഈ നിലപാടിൽ ഭൂരിപക്ഷം സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾക്കും കടുത്ത വിയോജിപ്പാണുള്ളത്. ഏതു വിഷയമായാലും പാർട്ടി നിലപാടു വ്യക്തമാക്കുന്നതു സംസ്ഥാന സെക്രട്ടറിയാണ്. എന്നാൽ എ.കെ.ബാലൻ സ്ഥിരമായി മാധ്യമങ്ങളോടു സംസാരിക്കുന്നതു വിലക്കാൻ എം.വി.ഗോവിന്ദനു കഴിയുന്നില്ലെന്ന വിമർശനം നേരത്തേ തന്നെ പാർട്ടിക്കുള്ളിൽ ഉണ്ട്.
ഇന്നലെ പാർട്ടി സെക്രട്ടറി നടത്തിയ പത്രസമ്മേളനത്തിലും എ.കെ.ബാലന്റെ പരാമർശത്തെ തള്ളിപ്പറയാൻ തയാറായില്ല. പകരം താൻ പറയുന്നതാണ് ഇപ്പോൾ പാർട്ടിയുടെ അഭിപ്രായമാണെന്നു പറഞ്ഞു ചോദ്യങ്ങളിൽ നിന്നും വഴുതി പോകുകയായിരുന്നു ഗോവിന്ദൻ.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുമായി ബന്ധപ്പെട്ടു സിപിഎം സംസ്ഥാന കമ്മിറ്റി നടത്തിയ പരിശോധനയുടെ വസ്തുതയല്ല പിന്നീടു ജില്ലാ കമ്മിറ്റികളിൽ റിപ്പോർട്ടു ചെയ്തതെന്ന വിമർശനം സിപിഎമ്മിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കാമെന്ന തീരുമാനമാണു സിപിഎ മ്മിലുള്ളത്.
പാർട്ടിയുടെ ഇതുവരെയുള്ള സംഘടനാരീതി അട്ടിമറിക്കപ്പെടുന്നുവെന്ന വിമർശനവും സംസ്ഥാന നേതാക്കൾക്കിടയിൽ ഉണ്ട്. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തത്കാലം കൂടുതൽ ചർച്ചകൾക്കുപോയി വിവാദങ്ങൾ ഉണ്ടാക്കേണ്ടെന്ന തീരുമാനത്തിലാണു നേതാക്കൾ.
Tags : m.v. Govindan Marad LDF convener CPM Secretary T.P. Ramakrishnan