തൃശൂർ: വന്യജീവിആക്രമണം വർധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷിതവും സുസ്ഥിരവുമായ പരിഹാരമായി ‘വൈൽഡ്സേഫ് സെന്റിനൽ’ എന്ന സ്മാർട്ട് ഇലക്ട്രിക് ഫെൻസ് കൺട്രോളർ അവതരിപ്പിച്ച് ചേലക്കര എസ്എംടി ജിഎച്ച്എസ്എസിലെ ഒന്‍പതാം ക്ലാസുകാരി ഹെവേന ബിനു.
സോളാർ പവർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം പിഐആർ, അൾട്രാസോണിക് സെൻസറുകൾവഴി മനുഷ്യരെയും വന്യജീവികളെയും വേർതിരിച്ച് തിരിച്ചറിയുകയും, തുടർന്ന് ഷോക്ക് തീവ്രത സ്വയം ക്രമീകരിക്കുന്ന അഡാപ്റ്റീവ് സംവിധാനം ഉൾപ്പെടുത്തിയതിലൂടെ മനുഷ്യർക്കുള്ള അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്ന വിധമാണ് തയാറാക്കിയിരിക്കുന്നത്. ജിഎസ്എം മുഖേന ജിപിഎസ് ലൊക്കേഷൻസഹിതം തത്സമയ അലർട്ടുകളും ലഭ്യമാകും.
തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു ആശയം രൂപപ്പട്ടതെന്നും ഹെവേന ബിനു പത്രസമ്മേളനത്തിൽ പറഞ്ഞു.
മായന്നൂർ സ്വദേശിയായ ആർമി ഉദ്യോഗസ്ഥൻ ബിനു ജോസഫിന്റെയും രമ്യ പി. തോമസിന്റെയും മകളായ ഹെവേന നേരത്തേ സംസ്ഥാനസർക്കാരിന്റെ ഉജ്വലബാല്യം പുരസ്കാരം നേടിയും ഹരിത പാർലമെന്റിൽ കുട്ടികളുടെ ഡെപ്യൂട്ടി സ്പീക്കറായും നിരവധി ദേശീയ, അന്തർദേശീയ പുരസ്കാരജേതാവായും ശ്രദ്ധ നേടിയിട്ടുണ്ട്.
പത്രസമ്മേളനത്തിൽ ഹെവേനയുടെ അമ്മ രമ്യ പി. തോമസ്, അധ്യാപിക ജി. ഇന്ദു, എം.കെ. പശുപതി, പി.കെ. വിജയൻ എന്നിവര്‍ പങ്കെടുത്തു.
Tags : smart fence wild animals Havena Binu WildSafe Sentinel