കോഴിക്കോട്: കേരളത്തിലെ ആരോഗ്യ മേഖലയെ വീണ്ടെടുക്കാനായി യുഡിഎഫ് നിയോഗിച്ച ഡോ. എസ്.എസ്. ലാലിന്റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത് കമ്മീഷന് പഠന റിപ്പോര്‍ട്ട് പുറത്തിറക്കിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോഗ്യകേരളം എന്ന ലക്ഷ്യത്തിലൂന്നി വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ പ്രഖ്യാപനങ്ങളില്‍ ചികിത്സാ ചെലവ് കുറയ്ക്കല്‍, വണ്‍ ഹെല്‍ത്ത് പ്ലാറ്റ്ഫോം, ട്രൈബല്‍ ഹെല്‍ത്ത് ക്ലസ്റ്ററുകളും കോസ്റ്റല്‍ കെയര്‍ യൂണിറ്റുകളും ഷീ ആശുപത്രികളും എല്ലാ ജില്ലകളിലും സ്പെഷാലിറ്റി, മള്‍ട്ടി സ്പെഷാലിറ്റി ചികിത്സാ സൗകര്യം, ഭിന്നശേഷിക്കാര്‍ക്കും വയോധികര്‍ക്കും പ്രത്യേക പരിചരണം, എല്ലാ പഞ്ചായത്തുകളിലും അടിയന്തര ചികിത്സ സംവിധാനങ്ങളുള്ള ആംബുലന്‍സുകള്‍, പരിശോധനയും മരുന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവരുടെ അവകാശം തുടങ്ങിയ പദ്ധതികളാണുള്ളത്.
ഹെല്‍ത്ത് കമ്മീഷന് റിപ്പോര്‍ട്ട് പുറത്തിറക്കാനായി കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ മുന്നണി ആരോഗ്യരംഗത്തെ പ്രശ്നങ്ങള്‍ പഠിക്കാന്‍ വിദഗ്ധര്‍ ഉള്‍പ്പെട്ട ഒരു കമ്മീഷനെ നിയോഗിച്ചതെന്നും ഹെല്‍ത്ത് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഭാവി കേരളത്തിന് ഒരു വിജ്ഞാന സമ്പത്തായിരിക്കുമെന്നതില്‍ സംശയമില്ലെന്നും വി.ഡി. സതീശന് പറഞ്ഞു.
പദ്ധതികള്‍
- യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ്. പണം ഇല്ലാത്തതിനാല്‍ ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകില്ല.
- പരിശോധനയും മരുന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന സാധാരണക്കാരുടെ അവകാശമാക്കും. സര്‍ക്കാര്‍ കുടിശിക വരുത്തിയതിനെത്തുടര്‍ന്ന് നിലച്ചുപോയ സൗജന്യ സേവനങ്ങള്‍ ഉറപ്പാക്കും.
- ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും സമാന്തര വകുപ്പുകളായാണ് പ്രവര്‍ത്തിക്കുന്നത്. അതിനെ ഏകോപിപ്പിക്കും. ഷീ ഹോസ്പിറ്റലുകള്‍ ആരംഭിക്കും. പരാമെഡിക്കല്‍ ഉള്‍പ്പെടെ ആരോഗ്യരംഗത്തെ പഠന മേഖലയിലും തൊഴില്‍ മേഖലയിലുമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കും.
- ആശാ പ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കും. ആദിവാസി- തീരദേശ മേഖലകളില്‍ ട്രൈബല്‍ ഹെല്‍ത്ത് ക്ലസ്റ്റേഴ്സും കോസ്റ്റല്‍ കെയര്‍ യൂണിറ്റുകളും സ്ഥാപിക്കും. വയോജനങ്ങള്‍ക്ക് ജില്ലാ ആശുപത്രികള്‍ മുതല്‍ പ്രത്യേക പരിഗണന നല്‍കും. ആരോഗ്യമേഖലയ്ക്കായി ബജറ്റ് വിഹിതം വര്‍ധിപ്പിക്കും
- ഗുണനിലവാരം ഇല്ലാത്തതും കാലാവധി കഴിഞ്ഞതുമായ മരുന്ന് വില്പന തടയും. ആശുപത്രികളില്‍ കേടായി കിടക്കുന്ന ഉപകരണങ്ങള്‍ നന്നാക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ ഏജന്‍സിയെ നിയോഗിക്കും. എല്ലാ പഞ്ചായത്തുകളിലും നാലു മിനിറ്റിനുള്ളില്‍ എത്തുന്ന തരത്തിൽ അടിയന്തര ചികിത്സാ സംവിധാനങ്ങളുള്ള ആംബുലന്‍സുകള്‍ വിന്യസിക്കും.
- സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളെ കൂട്ടിച്ചേര്‍ത്ത് പേഷ്യന്റ് നാവിഗേഷന്‍ ഉള്‍പ്പെടുത്തി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ നടത്തും. മുടങ്ങിക്കിടക്കുന്ന ടെലി കണ്‍സള്‍ട്ടേഷനും സജീവമാക്കും. കാരുണ്യ ഫാര്‍മസികള്‍ ആധുനികവത്കരിക്കും. വണ്‍ ഹെല്‍ത്ത് പ്ലാറ്റ്ഫോം കേരളത്തില്‍ നടപ്പാക്കും. വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മരുന്ന് വീട്ടിലെത്തിക്കുന്ന ഡോര്‍ സ്റ്റെപ് ഔട്ട്റീച്ച് പദ്ധതി ആരംഭിക്കും. അങ്കണവാടിക്ക് സമാന്തരമായ അമ്മവീട് പദ്ധതികള്‍ ആരംഭിക്കും. ട്രാന്‍സ്ജന്‍ഡേഴ്സിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കും.
Tags :
Healthy Kerala VD Satheesan