കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാർട്ടിൻ ആന്റണി സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ രണ്ടാം പ്രതിയാണ് മാർട്ടിൻ ആന്റണി.
കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വിട്ടയച്ച മാനദണ്ഡങ്ങൾ തനിക്കും ബാധകമാണെന്നാണ് മാർട്ടിന്റെ വാദം. അതേസമയം കേസിൽ ദിലീപ് നൽകിയ കോടതിയലക്ഷ്യ പരാതികൾ വിചാരണ കോടതി ഇന്ന് പരിഗണിക്കും.
അതിജീവിതയെ കൂട്ടിക്കൊണ്ടുപോകാൻ ചുമതല നൽകിയ ഡ്രൈവർ എന്ന നിലയിൽ മാത്രമാണ് തന്നെ കേസിൽ ഉൾപ്പെടുത്തുന്നതെന്നും കുറ്റകൃത്യം നടക്കുന്ന സമയത്ത് താൻ വാഹനത്തിൽ ഉണ്ടായിരുന്നില്ലെന്നുമാണ് മാർട്ടിന്റെ വാദം.
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീലിനൊരുങ്ങുമ്പോഴാണ് മാർട്ടിൻ ആന്റണി അപ്പീലുമായി ഹൈക്കോടതിയിലെത്തുന്നത്. നടിയുമായി തനിക്ക് മുൻ വൈരാഗ്യമില്ലെന്നും ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിച്ചെന്നും അപ്പീലിൽ പറയുന്നു.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മാർട്ടിൻ അടക്കമുള്ള ആറ് പ്രതികളെ 20 വർഷം തടവിനാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷിച്ചത്. കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളായ എച്ച്. സലീം, പ്രദീപ് എന്നിവരും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
Tags : Martin Antony kerala high court kerala police dileep