ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് പതിമൂന്ന് 55 ലെ താമസക്കാരായ ചതിരൂർ നൂറ്റിപ്പത്ത് സങ്കേതത്തിലെ കുടുംബങ്ങൾ ഇക്കുറിയും കക്കുവ പുഴക്കരയിൽ കുടിൽ കെട്ടി താമസം തുടങ്ങി. വേനൽ തുടങ്ങുന്നതോടെ 55 ലും 110 സങ്കേതത്തിലുമായി താമസിക്കുന്ന പണിയ വിഭാഗത്തിലെ കുടുംബങ്ങളാണ് പതിവുപോലെ പുഴക്കരയിലേക്ക് എത്തിയത്.
രൂക്ഷമായ കുടിവെള്ള ക്ഷാമവും തലമുറകളായി പിന്തുടരുന്ന ജീവിതരീതിയുമാണ് ഒരു പരിധിവരെ കുടുംബസമേതം ഇവരെ പുഴയോരത്തു താമസിക്കാൻ പ്രേരിപ്പിക്കുന്നത്. മഴയാരംഭിക്കുന്നതോടെ വീടുകളിലേക്ക് തിരിച്ചുപോകുന്നതാണ് ഇവരുടെ രീതി. വീടുകളുണ്ടെങ്കിലും വീടിനു പുറത്ത് ഇലാസ്റ്റിക് ഷെഡുകളിൽ അന്തിയുറങ്ങാനാണ് ഇവർക്കു താത്പര്യം.
ആറളം പഞ്ചായത്തിലെ ചതിരൂർ നൂറ്റിപ്പത്തിലെ താമസക്കാരെ ആറളം ഫാമിലേക്കു മാറ്റാൻ ശ്രമം നടന്നുവെങ്കിലും മൂന്നു കുടുംബങ്ങൾ മാത്രമാണു മാറിയത്. ബാക്കിവരുന്ന 25 ഓളം കുടുംബങ്ങൾ നൂറ്റിപ്പത്ത് സങ്കേതത്തിൽ തന്നെയാണു താമസം.
ഒരു വീട്ടിൽ തന്നെ കുടുംബവും ഉപകുടുംബവുമായി കൂട്ടുകുടുംബ വ്യവസ്ഥയ്ക്കു സമാനമായ രീതിയിലാണ് ഇവരുടെ ജീവിതം. ചെറിയ ഒരു വീട്ടിൽത്തന്നെ ഇരുപതിലധികം അംഗങ്ങൾ വരെയുണ്ട്. മഴ മാറുന്നതോടെ നൂറ്റിപ്പത്തിലെയും ബ്ലോക്ക് 13 ലെയും കുടുംബങ്ങളിൽ പലരും ഒത്തുചേർന്നാണ് പുഴയോരത്ത് കുടിൽകെട്ടി താമസിക്കാൻ എത്തുന്നത്.
ഒരു കുടുംബം, 30 അംഗങ്ങൾ
ആറളം ഫാമിൽ പുനരധിവാസം ആരംഭിച്ച് 20 വർഷമാകുമ്പോഴും ഇവിടുത്തെ യഥാർഥ പ്രശ്നങ്ങളെക്കുറിച്ച് ശരിയായ പഠനമോ പ്രശ്നപരിഹാരത്തിനുള്ള നടപടികളോ ഉണ്ടായിട്ടില്ല. പുനരധിവാസത്തിനു തെരഞ്ഞെടുത്ത മേഖലതന്നെ ശരിയല്ലെന്നും ആക്ഷേപമുണ്ട്. നിലവിലെ ഫാംമേഖല പുനരധിവാസത്തിനും വനത്തിനോടു ചേർന്നുകിടക്കുന്ന പ്രദേശം കാർഷികഫാമുമായിട്ടായിരുന്നു നിലനിർത്തേണ്ടിയിരുന്നത്. 20 വർഷം മുന്പ് ഒരു കുടുംബത്തിന് ഒരേക്കർ വീതം ഭൂമി ലഭിച്ചെങ്കിലും ഈ കുടുംബങ്ങൾ ഇന്ന് നിരവധി ഉപകുടുംബങ്ങളായി ഒരേയിടത്താണു ജീവിതം.
പുഴക്കരയിൽ താമസിക്കുന്ന ശോഭ എന്ന സ്ത്രീക്ക് നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമായി ആറു മക്കളുണ്ട്. ഇവർ ആറുപേരും വിവാഹം കഴിച്ചെങ്കിലും ശോഭയുടെ വീട്ടിൽത്തന്നെയാണു കഴിയുന്നത്. ഈ കുടുംബത്തിൽ മാത്രം കുട്ടികളുൾപ്പെടെ മുപ്പതിലേറെ അംഗങ്ങളാണുള്ളത്. ആദിവാസികളുടെ പുനരധിവാസം പൂർത്തിയാക്കാനോ ഉപകുടുംബങ്ങളെ പുനരധിവസിപ്പിക്കാനോ നടപടികളുണ്ടാകാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നത്. ഇതോടെ വീടുകൾക്ക് ചുറ്റും പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയാണ് ഇവരുടെ ജീവിതം.
ബാഹ്യശക്തികളുടെ ഇടപെടൽ?
സീസൺ അനുസരിച്ച് ബന്ധുക്കളും അല്ലാത്തവരുമായ നൂറ്റിപ്പത്ത് സങ്കേതത്തിലെ താമസക്കാർ ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ താമസിക്കുന്നത് പതിവാണ്. നൂറ്റിപ്പത്തിലെ സ്ഥലം തിരികെ കൊടുത്താൽ ആറളം പുനരധിവാസ മേഖലയിൽ സ്ഥലം നൽകാമെന്ന് ജില്ലാ ഭരണകൂടം സബ് കളക്ടർ കാർത്തിക് പാണിഗ്രഹിയുടെ നേതൃത്വത്തിൽ ഇവരെ അറിയിച്ചിരുന്നു. എന്നാൽ താമസക്കാർ ഭൂരിഭാഗവും ഇതിനു തയാറാകുന്നില്ലെന്നാണ് വിവരം. നൂറ്റിപ്പത്തിലും 55 ലും ചില ബാഹ്യശക്തികളുടെ ഇടപെടൽ നടക്കുന്നതായി പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിട്ടുമുണ്ട്.
Tags : drinking water water Chathirur Aralam Farm Kakuva river