പൊടിമറ്റം (കാഞ്ഞിരപ്പള്ളി): കാര്‍ഷിക സംസ്കാരം നമ്മുടെ നാടിന്റെയും സംസ്കാരത്തിന്റെയും അഭിവാജ്യ ഭാഗമാണെന്നു ബോധ്യപ്പെടുത്തുന്നതിലും കര്ഷകന് അഭിമാന ബോധം ഉണ്ടാക്കുന്നതിലും ഇന്‍ഫാം നടത്തിയത് വലിയ പ്രയത്നമാണെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
ഇന്‍ഫാം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കിസാന്‍ കാര്‍ണിവല്‍-കൈക്കോട്ടും ചിലങ്കയും പരിപാടിയില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍. കര്ഷകത്തൊഴിലാളികള്ക്കുവരെ പെന്‍ഷനും ആനുകൂല്യങ്ങളും ലഭിക്കുന്ന കാലഘട്ടത്തില്‍ കര്ഷകന് ഇവയൊന്നും അവകാശമായി കിട്ടിയിട്ടില്ല.
കര്‍ഷകര്‍ പണിയായുധങ്ങളുമായി നടത്തിയ പോരാട്ടമാണ് വികസനത്തിനു വഴിതുറന്നത്. റബര്‍, കാപ്പി കൃഷിയിലൊക്കെ കുറേക്കൂടി അംഗീകാരം കൊടുക്കുകയും പ്രോത്സാഹനം കൊടുക്കുകയും ചെയ്തിരുന്നെങ്കില്‍ കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് കുറേക്കൂടി വളരുമായിരുന്നുവെന്ന് മേജർ ആർച്ച്ബിഷപ് പറഞ്ഞു. കേരളം ഒട്ടേറെ വളര്‍ന്നെങ്കിലും സ്വന്തം ആഹാരത്തിനായി മറ്റുള്ളവരുടെ മുമ്പില്‍ കൈ നീട്ടേണ്ട ഗതികേടിലാണു പലപ്പോഴും. കാര്‍ഷിക സംസ്കാരം കുറേക്കൂടി കാത്തുസൂക്ഷിക്കാന്‍ സഭ മുന്നോട്ടു വന്നതിന്റെ തിരുശേഷിപ്പാണ് ഇന്‍ഫാമെന്നും മാര്‍ റാഫേല്‍ കൂട്ടിച്ചേര്‍ത്തു.
സമ്മേളനം പിഎസി ചെയര്മാന് കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. ഇന്‍ഫാം ദേശീയ രക്ഷാധികാരിയായ താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി.
രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫാം മുന്‍ ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കലിനെ മേജര്‍ ആര്‍ച്ച്ബിഷപ് ആദരിച്ചു. ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖപ്രസംഗം നടത്തി.
ആന്റോ ആന്റണി എംപി, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ഇന്‍ഫാം നാഷണല്‍ സെക്രട്ടറി മാത്യു മാമ്പറമ്പില്‍, കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ജോയിന്റ് ഡയറക്ടര്‍ ഫാ. ആല്ബിന് പുല്‍ത്തകിടിയേല്‍, സെക്രട്ടറി തോമസുകുട്ടി വാരണത്ത് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് അരുണാചല്‍പ്രദേശ്, തമിഴ്നാട്, ഗോവ ഗുജറാത്ത്, ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള ഇന്‍ഫാം കലാകാരന്മാരുടെ കലാ സാംസ്കാരിക പരിപാടികള്‍ നടന്നു.

വലിയ പോരാട്ടവീര്യമുള്ളവരാണ് കര്‍ഷകരെന്ന് കാലം തെളിയിച്ചതാണ്. അവര്‍ക്ക് ആരുടെയും മുമ്പില്‍ തലകുനിക്കാതെ ഇനിയും മുന്നോട്ടു പോകാന്‍ സാധിക്കും. മുന്നോട്ടുള്ള കാലം പ്രത്യാശയുടേതാണ്.
-മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

കക്ഷിരാഷ്ട്രീയ, ജാതിമത ചിന്തകള്‍ക്കതീതമായി ദേശീയ സ്വഭാവത്തോടെ ഇന്‍ഫാം വളര്‍ന്നിരിക്കുന്നു. കര്‍ഷകനെ പിന്നോട്ടു നയിക്കാന്‍ ഒരു വിഭാഗീയ വിധ്വംസക ശക്തികള്‍ക്കും സാധ്യമല്ല. അടിസ്ഥാന വിഭാഗമായ കര്‍ഷകജനതയെ അവഗണിച്ചാല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരും. കര്‍ഷകരെ ചേര്‍ത്തു നിര്‍ത്തേണ്ടതിന്റെ അനിവാര്യത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്.
-മാര്‍ ജോസ് പുളിക്കല്‍

ഒരു ജനതയുടെ വികസന വഴികളില്‍ ഇന്‍ഫാം നടത്തിയ ഇടപെടലുകള്‍ വലുതാണ്. മലയോരപ്രദേശങ്ങളിലും മലനാട്ടിലും ഇടനാട്ടിലും ഇന്‍ഫാമിന്റെ കരസ്പര്‍ശമുണ്ടായിട്ടുണ്ട്. കര്‍ഷക കൂട്ടായ്മ എന്ന നിലയില്‍ ആരംഭിച്ച് ഇന്‍ഫാം ഇപ്പോള്‍ കേരളത്തിനു പുറത്തും സാന്നിധ്യം ഉറപ്പിച്ചു. കാര്‍ഷിക ലോകം ഇന്ഫാമിനെയാണ് ഉറ്റുനോക്കുന്നത്.
-മാര്‍ മാത്യു അറയ്ക്കല്‍

വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകരായ കലാകാരന്മാരാണ് കിസാന്‍ കാര്‍ണിവല്‍ - കൈക്കോട്ടും ചിലങ്കയില്‍ പരിപാടിയില്‍ അണി നിരക്കുന്നത്. ഈ ഒത്തുചേരല്‍, അറിവിന്റെയും സാങ്കേതികവിദ്യകളുടെയും കൈമാറ്റത്തിനും സാംസ്കാരിക രൂപീകരണത്തിനും അന്തര്‍സംസ്ഥാന വാണിജ്യ ബന്ധത്തിനും ഉപകരിക്കുന്നതാകട്ടെ.
-ഫാ. തോമസ് മറ്റമുണ്ടയില്‍
Tags : Mar Raphael Thattil Infam Silver Jubilee agricultural Farmers