കോഴിക്കോട്: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ എംഎൽഎ രംഗത്ത്. ജമാഅത്തെ ഇസ്ലാമി സമം മുസ്ലിം എന്ന ആഖ്യാനം ജമാഅത്തെ ഇസ്ലാമിക്കാർ പറഞ്ഞു നടക്കുന്നത് മനസിലാക്കാം. ലീഗ് അത് പ്രചരിപ്പിക്കുന്നത് എത്രമാത്രം അപകടകരമാണെന്നും ജലീൽ ചോദിച്ചു.
ആർഎസ്എസ് ആഭ്യന്തരം കൈകാര്യം ചെയ്യുമെന്ന് പറഞ്ഞാൽ അതിനർഥം ആഭ്യന്തരം ഹിന്ദു കൈകാര്യം ചെയ്യരുതെന്നാണെന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാൽ എന്താകും ലീഗിന്റെ പ്രതികരണമെന്നും ജലീൽ ചോദിച്ചു.
ഫേസ്ബുക്കിലൂടെയായിരുന്നു കെ.ടി. ജലീൽ എംഎൽഎ വിമർശനവുമായി രംഗത്തെത്തിയത്. കേരള മുസ്ലിം സമൂഹത്തിന്റെ രണ്ട് ശതമാനം പോലും പ്രാതിനിധ്യം ജമാഅത്തെ ഇസ്ലാമിക്കില്ല. സ്വന്തം പത്രവും ചാനലും കാട്ടിയാണ് അവർ ‘പോക്കാച്ചിത്തവള ചമയുന്നതെന്നും ജലീൽ കുറിച്ചു.
ജമാഅത്തെ ഇസ്ലാമിക്കാരൻ എന്നു പറഞ്ഞാൽ അതിന്റെ പച്ചമലയാളത്തിലുള്ള അർഥം, അയാൾ സുന്നി മുസ്ലിമോ, മുജാഹിദ് മുസ്ലിമോ, തബ്ലീഗ് ജമാഅത്തുകാരനായ മുസ്ലിമോ അല്ല എന്നാണെന്നും ജലീൽ കൂട്ടിച്ചേർത്തു.
സുന്നികളെയും മുജാഹിദുകളെയും തബ്ലീഗുകാരെയും ജമാഅത്തെ ഇസ്ലാമിക്ക് പതിച്ചു കൊടുക്കാൻ ലീഗ് ശ്രമിക്കരുത്. ലീഗിന്റെ ’പാൻമുസ്ലിം' ചിന്ത സുന്നി-മുജാഹിദ് പ്രസ്ഥാനങ്ങളെ തകർക്കാൻ ലക്ഷ്യംവച്ച് ജമാഅത്തെ ഇസ്ലാമി മെനഞ്ഞതാണെന്നും അത് ലീഗ് ഏറ്റെടുക്കരുതെന്നും ജലീൽ കൂട്ടിച്ചേർത്തു.
Tags : kt jaleel ldf muslim league rss