തിരുവനന്തപുരം: റബറിന്റെ താങ്ങുവില 250 രൂപയാക്കി ഉയർത്താൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാൻ കേരളം. സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നു കേന്ദ്ര ധനമന്ത്രിക്കു സമർപ്പിക്കുന്ന നിവേദനത്തിൽ റബറിന്റെ താങ്ങുവില ഉയർത്തണമെന്ന റബർ കർഷകരുടെ സുപ്രധാന ആവശ്യം ഉന്നയിക്കും. ഇപ്പോൾ, സംസ്ഥാനം 200 രൂപയാണ് നൽകുന്നത്. ഇതിലാണ് കേന്ദ്രം 50 രൂപയുടെ വർധന വരുത്തി റബർ കർഷകരെ സഹായിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്.
സംസ്ഥാനത്തിന്റെ വെട്ടിക്കുറച്ച കടമെടുക്കൽ പരിധി പുനഃസ്ഥാപിക്കണമെന്ന ആവശ്യമടങ്ങിയ നിവേദനമാണ് സമർപ്പിക്കുക. കേന്ദ്ര ബജറ്റിനു മുന്നോടിയായി കേന്ദ്രമന്ത്രി ഡൽഹിയിൽ ഇന്നു വിളിച്ച സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ പങ്കെടുക്കും. ജനുവരി മുതൽ മാർച്ച് വരെയുള്ള സാന്പത്തിക വർഷത്തിൽ കേരളത്തിന്റെ കടമെടുക്കൽ പരിധി 12,000 കോടി രൂപയായിരുന്നത് പകുതിയോളം വെട്ടിക്കുറച്ചു. സാന്പത്തിക വർഷം മുഴുവൻ 17,000 കോടിയോളം രൂപയാണ് വെട്ടിക്കുറച്ചത്.
ഐജിഎസ്ടിയിൽ മാത്രം 965 കോടി രൂപയുടെ വെട്ടിക്കുറവു വരുത്തി. കേന്ദ്രത്തിന്റെ തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. 31,000 കോടി രൂപയുടെ ഗ്രാന്റ് 6,000 കോടി രൂപയിലേക്ക് ഒതുക്കി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കേരളത്തിന് അനുവദിച്ച 1877 കോടി രൂപയും വെട്ടിക്കുറച്ചു.
സിൽവർ ലൈൻ പദ്ധതിക്ക് പകരമുള്ള റെയിൽവേ പദ്ധതി അനുവദിക്കുക, ഗതാഗതത്തിരക്ക് കുറയ്ക്കാൻ കൂടുതൽ റെയിൽവേ സൗകര്യങ്ങൾ അനുവദിക്കുക, വിഴിഞ്ഞം തുറമുഖ വികസനത്തിന് ആവശ്യമായ കേന്ദ്ര സഹായം അനുവദിക്കുക, വിഴിഞ്ഞത്തിന് ബജറ്റിൽ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിക്കും. കേരളത്തെ സാന്പത്തികമായി ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സർക്കാർ സമീപനത്തിൽ പ്രതിഷേധിച്ച് 12ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സമരം നടത്തുന്നുണ്ട്.
കേരളത്തിന്റെ തനതു നികുതി വരുമാനം ഇരട്ടിയിലധികമായി ഉയർന്നതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. 2015-16ൽ 38,995 കോടി രൂപയായിരുന്ന തനതു നികുതി വരുമാനം 2024-25ൽ 84,884 കോടി രൂപയായി ഉയർന്നു. 117 ശതമാനം വർധന. സംസ്ഥാനത്തിന്റെ മൊത്തം തനത് വരുമാനം ഒരു ലക്ഷം കോടി പിന്നിട്ടു .2015-16 ലെ 47,420 കോടി രൂപയിൽനിന്ന് 2024-25ൽ 1,03,240 കോടി രൂപയായാണ് തനതു വരുമാനം ഉയർന്നത്, 118% വർധന.
Tags : Kerala Central Government rubber price Minister K.N. Balagopal