തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗിൽ മികച്ച പ്രതികരണം. പതിനൊന്നുവരെയുള്ള കണക്കു പ്രകാരം 32.02 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി. തൃശൂർ (31.2 %), മലപ്പുറം (33.04 %), വയനാട് (31.35%), കാസർഗോഡ് (30.89%), പാലക്കാട് (32.17 %), കോഴിക്കോട് (31.5 %) കണ്ണൂർ (30.01%) പോളിംഗ് രേഖപ്പെടുത്തി.
നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറത്ത് മുസ്ലിം ലീഗ് വനിതാ സ്ഥാനാർഥിക്കുനേരെ ഒരു സംഘം ആളുകൾ കൈയേറ്റ ശ്രമം നടത്തി. പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ രംഗത്തെത്തിയെങ്കിലും പോലീസ് ഇടപെട്ട് സംഘർഷാവസ്ഥയ്ക്ക് അയവു വരുത്തി. സംഭവത്തിൽ പോലീസ് കേസെടുത്തു.
മാണിയൂർ സെൻട്രൽ എൽപി സ്കൂളിൽ ബിജെപി ബൂത്ത് ഏജന്റ് രാഹുലിനെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി ഉയർന്നു. പരിക്കേറ്റ രാഹുലിനെ മയ്യിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കൊടിയത്തൂർ പന്നിക്കോട് പോളിംഗ് സ്റ്റേഷന് സമീപം പ്രവർത്തിച്ച സിപിഎം പാർട്ടി ഓഫീസ് പോലീസ് എത്തി പൂട്ടിച്ചു.
ഇവിടെ സ്ലിപ്പുകൾ ഉൾപ്പെടെ എഴുതി നൽകുന്നുണ്ടന്ന് യുഡിഎഫ് പ്രവർത്തകർ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഓഫീസ് പൂട്ടിച്ചത്.
Tags : local body election second phase polling