തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തോട് കാട്ടിയ ചരിത്രത്തിലെ ഏറ്റവും വലിയ അവഗണനയ്ക്കെതിരേ സംസ്ഥാനം ഒന്നടങ്കം പ്രതിഷേധിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഏറെ പ്രതീക്ഷയോടെയാണ് കേരളം കേന്ദ്ര ബജറ്റിനായി കാത്തിരുന്നത്. ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ചിട്ടും കേരളത്തെ പരിഗണിച്ചില്ല. ഇവിടുത്തെ ജനങ്ങളോട് പകതീർക്കുകയാണ് ബിജെപി. 12 പുതിയ ജലപാതകളിലും കേരളമില്ല.
അതിവേഗ പാത, നിലന്പൂർ-നഞ്ചൻകോട്, തലശേരി-മൈസൂർ, കാഞ്ഞങ്ങാട്-കാണിപ്പയ്യൂർ റെയിൽപ്പാതകൾ, വർഷങ്ങളായി സ്ഥലമേറ്റെടുത്ത് കാത്തിരിക്കുന്ന എയിംസ്, റബറിനും പരന്പരാഗത മേഖലയ്ക്കുമുള്ള സഹായങ്ങൾ, നെല്ലിന് സംഭരണ വിലയുയർത്തൽ തുടങ്ങി പ്രതീക്ഷകളേറെയായിരുന്നു.
മുഖ്യമന്ത്രി ഉൾപ്പെടെ പലതവണ ഈ ആവശ്യങ്ങൾ നേരിട്ട് ഉന്നയിച്ചതാണ്. ബജറ്റിന് മുന്നോടിയായി കേന്ദ്ര മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും കേരളത്തിന്റെ ആവശ്യങ്ങളടങ്ങിയ നിവേദനം നൽകിയിരുന്നു.
ഫിനാൻസ് കമ്മീഷൻ വിഹിതം ഉയർത്തണമെന്ന ആവശ്യം പരിഗണിക്കാത്തത് കടുത്ത നിരാശയാണുണ്ടാക്കുന്നത്. റവന്യു ഡഫിസിറ്റ് ഗ്രാന്റ് ഉപേക്ഷിക്കുന്നത് കേരളത്തിന്റെ സാന്പത്തിക അടിത്തറയെ കാര്യമായി ദുർബലപ്പെടുത്തും. ഇത്തരം നടപടികളിലൂടെ ഫെഡറലിസത്തെ തന്നെ വെല്ലുവിളിക്കുകയാണ് കേന്ദ്രം.
കേരളം ചരിത്രത്തിൽ നേരിടാത്തത്ര അവഗണനയാണ് അനുഭവിക്കുന്നത്. അതീവ ഗൗരവതരമായ ഈ സാഹചര്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർഥിച്ചു.