നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ ലോകനിലവാരത്തിലുള്ള സമ്പൂര്‍ണ വ്യോമയാന വ്യവസായ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. സിയാലിന്റെ ബൃഹദ് പദ്ധതിയായ എയ്റോ പാര്‍ക്ക് ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒന്നാം ഘട്ടത്തിന്റെ ഭാഗമായി 101 കോടി രൂപയുടെ വിപുലമായ സൗകര്യങ്ങളാണ് സിയാല്‍ സജ്ജമാക്കുന്നത്. എയര്‍പോര്‍ട്ട് ഓപ്പറേഷന് ഏരിയയിലേക്കും സിറ്റി സൈഡിലേക്കും കണക്ടിവിറ്റി ഒരുക്കാനും ലക്ഷ്യമിടുന്നുണ്ട്. ഈ സംവിധാനം യാഥാര്‍ഥ്യമാകുന്നതോടെ നേരിട്ട് 2000 പേര്‍ക്കും പരോക്ഷമായി അതിന്റെ മൂന്നിരട്ടി ആളുകള്‍ക്കും തൊഴില്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എയ്റോ പാര്‍ക്ക് ഒന്നാം ഘട്ടത്തിന്റെ ഭാഗമായി 56 കോടി രൂപയുടെ മൂന്നു പുതിയ പദ്ധതികള്‍കൂടി ഉടന്‍ സജ്ജമാക്കും. 45 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കേരളത്തിലെ ആദ്യത്തെ കവേഡ് എയര്‍ക്രാഫ്റ്റ് പാര്‍ക്കിംഗ് സംവിധാനങ്ങളോടു കൂടിയുള്ള കേന്ദ്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഇന്ത്യന്‍ വ്യോമയാന ഭൂപടത്തില്‍ കൊച്ചിയെ ഒരു എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹബ്ബാക്കി മാറ്റുക എന്നതാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. ഹാരിസ് ബീരാന് എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം.ജോണ്‍, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സിയാല്‍ ഡയറക്ടര്‍മാരായ എം.എ. യൂസഫലി, ഇ.കെ. ഭരത് ഭൂഷണ്, എന്‍.വി. ജോര്‍ജ്, വര്‍ഗീസ് ജേക്കബ്, മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് തുടങ്ങിയവർ പങ്കെടുത്തു.
Tags : Kerala chief Minister Pinarayi vijayan Kochi Airport aircraft maintenance hub