കോഴിക്കോട്: തലക്കളത്തൂർ പഞ്ചായത്തിലെ ഇടത്തരം മുസ്ലീം കുടുംബത്തിൽ ജനിച്ച കാനത്തിൽ ജമീലയുടെ പൊതു രംഗത്തേക്കുള്ള കടന്നുവരവ് ജനകീയാസൂത്രണത്തിന്റെ കൈ പിടിച്ചായിരുന്നു. 1996 ലെ തെരഞ്ഞെടുപ്പിൽ തലക്കുളത്തൂർ പഞ്ചായത്തിലേക്ക് വിജയിച്ചാണ് പൊതുരംഗത്തേക്കുള്ള ആദ്യ ചുവടുവച്ചത്. അത്തവണ തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായി.
അന്നുവരെ നാട്ടുകാർക്ക് പരിചയമില്ലാതിരുന്ന ഗ്രാമസഭകൾ, അയൽക്കൂട്ടങ്ങൾ, വികസന സെമിനാറുകൾ എന്നിവയെല്ലാം ജനങ്ങളെ പരിചയപ്പെടുത്തി ജമീല പിന്നീട് കോഴിക്കോട്ടുകാരുടെ എല്ലാമെല്ലാമായി. കുടിവെള്ളക്ഷാമത്താൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് വെള്ളം എത്തിക്കാനും എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനുമുള്ള ശ്രമങ്ങൾ ആയിരുന്നു പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ജമീല നടത്തിയ പ്രധാന ഇടപെടൽ.
കുടിവെള്ള പ്രശ്നം പരിഹരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ കുത്തിയിരിപ്പ് സമരം അന്ന് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പിന്നീട് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ജമീലയെ തേടിയെത്തി. അടുത്ത ഊഴം ജില്ലാപഞ്ചായത്തിലേക്കായിരുന്നു. രണ്ടു തവണ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായി.
അങ്ങനെ ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ മൂന്ന് ഘട്ടങ്ങളും കടന്നായിരുന്നു നിയമസഭയിലേക്കുള്ള വരവ്. 2021 ലെ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടി മണ്ഡലത്തിൽ നിന്ന് യുഡിഎഫിലെ എൻ. സുബ്രഹ്മണ്യനെ 8472 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് നിയമസഭാ പ്രവേശനം.
പഞ്ചായത്തിലും ബ്ലോക്കിലും ജില്ലാപഞ്ചായത്തിലും നിയമസഭയിലും മത്സരിച്ച് വിജയിച്ച വ്യക്തിയെന്ന അപൂർവനേട്ടവും അങ്ങനെ ജമീലയ്ക്ക് ലഭിച്ചു.
Tags : kanathil jameela koyilandy mla political life