ചാലിശേരി (പാലക്കാട്): വിവിധ അയൽക്കൂട്ടങ്ങളിലായി 48 ലക്ഷത്തിലേറെ വനിതകൾ അംഗങ്ങളായ കുടുംബശ്രീയുടെ ത്രിതലസംഘടനാസംവിധാനം ലോകത്തിനുതന്നെ മാതൃകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബശ്രീ സംഘടിപ്പിക്കുന്ന 13-ാമത് ദേശീയ സരസ് മേള തൃത്താല ചാലിശേരിയിൽ ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീ കെ-ലിഫ്റ്റ് ഉപജീവന കാന്പയിൻവഴി ഇതിനകം മൂന്നു ലക്ഷത്തോളം പേർക്കു തൊഴിൽ നൽകാൻ സാധിച്ചു. സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം 50 ശതമാനമാക്കി ഉയർത്തുകയാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യം. ഇതു കേരളത്തിന്റെ സന്പദ്ഘടനയിലും സാമൂഹ്യപുരോഗതിയിലും വലിയ മാറ്റം കൊണ്ടുവരും.
പ്രാദേശികസംരംഭകരുടെ ഉത്പന്നങ്ങൾ പൊതുവിപണിക്കു പരിചയപ്പെടുത്തുന്ന വേദിയായി സരസ് മേളകൾ മാറുകയാണ്. ഗ്രാമീണവനിതകൾക്കു പുതിയ ഉപയോക്താക്കളെ കണ്ടെത്താനും അന്താരാഷ്ട്രതലത്തിലുള്ള ഓർഡറുകൾ സ്വീകരിക്കാനും ഇത്തരം മേളകൾ വലിയ അവസരമൊരുക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ മുഖ്യാതിഥിയായി. വിവിധ മേഖലയിൽ മികവുതെളിയിച്ചവരെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടി, എം.പി. അബ്ദുസമദ് സമദാനി എംപി, എംഎൽഎമാരായ പി. മമ്മിക്കുട്ടി, പി.പി. സുമോദ്, മുഹമ്മദ് മുഹ്സിൻ, തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ എന്നിവർ പ്രസംഗിച്ചു.
Tags : Kudumbashree scheme world kerala Chief Minister Pinarayi Vijayan Saras Mela