പരിയാരം: ടിവി റിമോട്ടിന്റെ ബൾബ് ശ്വാസനാളത്തിൽ കുടുങ്ങിയ മൂന്നുവയസുകാരനു പരിയാരം മെഡിക്കൽ കോളജിൽ പുതുജീവൻ. മാതാമംഗലത്തുള്ള കുട്ടിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ ടിവി റിമോട്ടിന്റെ എൽഇഡി ബൾബ് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ശിശു ശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടർമാർ നീക്കം ചെയ്തു. ഡോ. വരുൺ ശബരി നേതൃത്വം നൽകി. ഡോ. അനു, ഡോ. നാഗദിവ്യ, സിസ്റ്റർ ബബിത എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ശ്വാസതടസ ലക്ഷണങ്ങളുമായാണ് കുട്ടി എത്തിയത്. ബ്രോങ്കോസ്കോപ്പിയിലൂടെ എൽഇഡി ബൾബ് നീക്കം ചെയ്യുകയും പിറ്റേദിവസം ഡിസ്ചാർജ് ചെയ്ത് കുട്ടി വീട്ടിലേക്കു പോകുകയും ചെയ്തു.
കളിക്കോപ്പുകളിലും മറ്റുമുള്ള ചെറിയ ഭാഗങ്ങൾ പലപ്പോഴും ശ്വാസനാളത്തിൽ കുടുങ്ങി ജീവൻതന്നെ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സുദീപ് പറഞ്ഞു. ഇത്തരം പ്രതിസന്ധികളിൽ സ്വകാര്യ ആശുപത്രികളിൽ ചെലവേറിയ ചികിത്സകളാണ് നൽകാറുള്ളത്. എന്നാൽ പരിയാരം മെഡിക്കൽ കോളജിൽ ചുരുങ്ങിയ ചെലവിലാണു ചികിത്സ ലഭ്യമാക്കിയത്.
ബ്രോങ്കോസ്കോപ്പിക്കു നേതൃത്വം നൽകിയ ഡോക്ടർമാർ, നഴ്സിംഗ് വിഭാഗം ജീവനക്കാർ, ഓപ്പറേഷൻ തിയറ്റർ ജീവനക്കാർ എന്നിവരെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് അഭിനന്ദിച്ചു.
Tags : LED bulb trachea removed