തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പു മുന്നൊരുക്കത്തിലേക്കു കടക്കാൻ ടീം യുഡിഎഫ്. ആദ്യഘട്ടത്തിൽ സംസ്ഥാനവ്യാപകമായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനും ഒഴിവാക്കിയവരെ ഉൾപ്പെടുത്തുന്നതിനുമുള്ള നടപടികൾക്കു മുൻതൂക്കം നൽകാനാണു തീരുമാനം.
തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) നടപടികളിൽ കാണാതായവരെ കണ്ടെത്തി വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ അടിയന്തരമായി ചെയ്യാൻ താഴേത്തട്ടിൽ നിർദേശം നൽകിയിട്ടുണ്ട്. ഈ മാസം 18ന് എസ്ഐആർ നടപടി പൂർത്തിയാകുന്ന സാഹചര്യത്തിലാണിത്. കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചശേഷം വോട്ടർ പട്ടികയിൽ പേരു ചേർക്കൽ തുടരും. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് വോട്ടർപട്ടിക പുതുക്കലിന്റെ ചുമതല പ്രാദേശികമായി നൽകിയിട്ടുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർഥികളെയും നേരത്തേതന്നെ മണ്ഡലങ്ങളിൽ സജീവമാക്കാനും നീക്കം നടക്കുന്നുണ്ട്. വിജയഘടകങ്ങൾ കണക്കാക്കിയുള്ള സർവേകളുടെ കൂടി അടിസ്ഥാനത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിനിർണയം ഏതാണ്ട് പൂർത്തിയായിട്ടുണ്ടെന്നാണ് ഉന്നത നേതൃത്വം നൽകുന്ന വിവരം. കോണ്ഗ്രസ് ഹൈക്കമാൻഡിന്റെ അനുമതി ലഭിച്ചാലുടൻ ഇത്തരം നടപടി ആരംഭിക്കും. തദ്ദേശ തെരഞ്ഞെടുപ്പിലും കോണ്ഗ്രസ് സ്ഥാനാർഥികളെ നേരത്തേ കളത്തിലിറക്കിയിരുന്നു. ഇതേ മാതൃകയിൽ യുഡിഎഫ് സ്ഥാനാർഥികളെ കളത്തിലിറക്കാനാണ് ആലോചന.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ജനുവരിയിൽ തയാറാക്കാനുള്ള ശ്രമവും നടത്തും. സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കാകും പ്രകടനപത്രികയിൽ മുൻതൂക്കം. സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ ദുരിതവും മരുന്ന്- ഉപകരണക്ഷാമവും അവസാനിപ്പിക്കാനുള്ള നടപടികളുമുണ്ടാകും. സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും രോഗികളും ബന്ധുക്കളും നേരിടുന്ന ദുരിതങ്ങളും ഇടതുമുന്നണിയുടെ പരാജയത്തിന്റെ കാരണങ്ങളിൽ ഒന്നായി യുഡിഎഫ് വിലയിരുത്തുന്നുണ്ട്. എല്ലാ സർക്കാർ ആശുപത്രികളേയും രോഗീസൗഹൃദമാക്കാനുള്ള നടപടികൾക്കും സജീവ പരിഗണന നൽകും.
മുന്നണി വിപുലീകരണ ചർച്ചകളും വീണ്ടും സജീവമാക്കും. ഇടതുമുന്നണിയിലെ രണ്ടു കക്ഷികളെങ്കിലും യുഡിഎഫിന്റെ ഭാഗമാകുമെന്നാണു കരുതപ്പെടുന്നത്. എന്നാൽ കോണ്ഗ്രസും യുഡിഎഫും മിന്നിച്ച വിജയം നേടിയ സാഹചര്യത്തിൽ ഇവരെ യുഡിഎഫിന്റെ ഭാഗമാക്കാൻ കൂടുതൽ വിട്ടുവീഴ്ചകൾ വേണ്ടതില്ലെന്ന അഭിപ്രായവും ഒരു വിഭാഗത്തിനുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയവും തുടർനടപടികളും ചർച്ച ചെയ്യാൻ കോണ്ഗ്രസ്, യുഡിഎഫ് യോഗങ്ങളും വൈകാതെ ചേരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ തന്നെയാകും യോഗങ്ങളിലേയും പ്രധാന ചർച്ചാ വിഷയം.
Tags : Legislative Assembly Election