ദൈവത്തിന്റെ ഇടം അഥവാ ദൈവത്തിന്റെ സ്പേസ് നമുക്കു നിറയ്ക്കാൻ കഴിയും, ഇത് നോമ്പുകാലത്തു നാം തിരിച്ചറിയേണ്ട യാഥാർഥ്യങ്ങളിലൊന്ന്. ദൈവത്തിന്റെ ഇടം ദൈവം പ്രവർത്തിക്കേണ്ട ഇടം കൂടിയാണ്. ദൈവത്തിന്റെ പ്രതിനിധിയായി നിന്നുകൊണ്ട് നമ്മൾ പ്രവർത്തിക്കുന്പോഴാണ് ദൈവികദൗത്യം നാം ഏറ്റെടുത്തതായി ദൈവത്തിനു തോന്നുന്നത്.
അതിജീവിക്കേണ്ടവർ
നോമ്പുകാലത്ത് ദൈവത്തിൽ വളരാൻ പറ്റുന്ന ഏറ്റവും ലളിതമായ ഒരു പ്രവർത്തനമാതൃകയാണിത്. ഈ സൃഷ്ടപ്രപഞ്ചത്തിൽ പലപ്പോഴും പ്രകൃതിയുടെ സ്വാഭാവികമായ നിർധാരണം നടക്കുന്നത് ശരിക്കും വനനിയമപ്രകാരമാണ് എന്നു തോന്നിപ്പോകും.
കരുത്തുള്ളവൻ മാത്രം കാര്യക്കാരൻ. വേട്ടക്കാരെ മാത്രം പരിപോഷിപ്പിക്കുകയും ഇരകൾ ചത്തൊടുങ്ങാൻവേണ്ടി ജനിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതി ഈ പ്രകൃതിയിൽത്തന്നെ കണ്ടിട്ടാവാം ഡാർവിനെപ്പോലുള്ളവർ നാച്വറൽ സെലക്ഷൻ എന്നു പറഞ്ഞത്.
ഇതൊരു വന്യമായ നിയമസംഹിതയാണ്. ഇതിനെയാണ് ഡാർവിൻ സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ് എന്നു പറയുന്നത്. ഏറ്റവും കരുത്തന്റെ അതിജീവനം. കരുത്തുള്ളവൻ മാത്രം അതിജീവിക്കുന്നു. കൈക്കരുത്തുള്ളവൻ കാര്യക്കാരൻ എന്നു പറയുന്നതിന്റെ യുക്തിയും ഇതുതന്നെ.
ഈ തത്വത്തിനെതിരേ നീന്തുന്നതാണ് ബൈബിളിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്ന്. കഴിവില്ലാത്തവനും അതിജീവിക്കണം എന്നതാണ് ബൈബിൾ മുന്നോട്ടുവയ്ക്കുന്ന നിലപാട്. നമ്മുടെ മനസിനെ സംസ്കരിക്കാൻ ഉതകുന്ന പുതിയ സന്ദേശം.
പഴയനിയമത്തിൽ സെറുബാബേൽ എന്നൊരു രാജകുമാരനുണ്ട്. സെറുബാബേൽ യൊവാക്കിം രാജാവിന്റെ വംശത്തിൽ പിറന്ന രാജകുമാരനാണ്. ബാബിലോണ് വിപ്രവാസ കാലത്ത് ബാബിലോണിൽ ജനിച്ച യഹൂദൻ. അന്നു ബാബിലോണ് വിപ്രവാസം കഴിഞ്ഞവരെ മോചിപ്പിക്കാൻ ദൈവം തെരഞ്ഞെടുത്ത വ്യക്തി.
സെറുബാബേൽ മോചിതരായ പ്രവാസികളെയുംകൊണ്ട് ജറൂസലെമിലേക്ക് എത്തി. ദേവാലയം പുനഃസ്ഥാപിച്ചു. സർവവിധ അവകാശങ്ങളോടുംകൂടി ദൈവത്തിന്റെ ജനം വീണ്ടും ഇസ്രയേലിൽ പറിച്ചു നടപ്പെടുകയും തഴച്ചു വളരുകയും ചെയ്യുന്ന മനോഹര കാഴ്ച. അത് സെറുബാബേലിനെക്കൊണ്ടാണ് ദൈവം ചെയ്യിക്കുന്നത്. സെറുബാബേലിന് അതിനുള്ള കഴിവ് ഇല്ലായിരുന്നു. എന്നാൽ, സെറുബാബേലിലൂടെ എന്താണ് ദൈവം ചെയ്തതെന്ന് സക്കറിയയിലൂടെ വെളിപ്പെടുത്തുന്നുണ്ട്.
സൈന്യത്താലെയല്ല, ശക്തിയാലെയല്ല കർത്താവിന്റെ ആത്മാവിനാലത്രെ എന്ന്. സൈന്യത്താലെയും ശക്തിയാലെയുമാണ് സെറുബാബേൽ വിപ്രവാസികളെ മോചിപ്പിച്ചതെന്നു പറഞ്ഞാൽ ദൈവത്തിന്റെ സ്ഥാനം കാര്യമറിയാതെ കൈയേറുന്നതു പോലെയാകും.
കരുണ എന്ന ഇടം
ദൈവത്തെ മാറ്റിനിർത്തുന്നതു ദൈവത്തിന്റെ സ്പേസ് കൂടി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ്. എല്ലാവരും ജീവിക്കണം. കരുത്ത് കുറഞ്ഞവൻ കർത്താവിന്റെ കൃപകൊണ്ട് ജീവിക്കണം. അതാണ് "നോട്ട് ബൈ മെറിറ്റ് ബട്ട് ബൈ ഗ്രേസ്' എന്ന പുതിയ നിയമം വ്യക്തമാക്കുന്നത്.
ചിലപ്പോൾ ഒരാൾക്കു യോഗ്യത ഉണ്ടാവില്ല. അങ്ങനെയുള്ള ആൾ, മെറിറ്റ് ഇല്ലാത്തവൻ ജീവിക്കേണ്ടന്നാണ് ലോകം പറയുന്നത്. ഒരു കഴിവുമില്ലാത്തവൻ ഇവിടെ ജീവിക്കരുതെന്നതാണ് പലപ്പോഴും ലോകം മുന്നോട്ടുവയ്ക്കുന്ന നിലപാട്. എന്നാൽ, ദൈവത്തിന്റെ കരുണ അവനും ജീവിക്കാൻ ഇടം കൊടുക്കുന്നതാണ്. അതാണ് കരുണ കൈമാറുന്പോൾ അതു ദൈവത്തിന്റെ ഇടമാണെന്നു പറയുന്നത്.
നോമ്പുകാലത്ത് ജീവിതപ്രശ്നങ്ങളിൽ ആയിരിക്കുന്നവർക്കു ജീവിക്കാനുള്ള സൗകര്യങ്ങൾ നമ്മൾ ചെയ്തുകൊടുക്കുമ്പോൾ കൈമാറുന്നത് ദൈവത്തിന്റെ കരുണയാണ്. ദൈവത്തിന്റെ കരുണ എന്നതു ദൈവത്തിന്റെ ഇടമാണ്. ദൈവത്തിന്റെ സ്പേസ് ദൈവത്തിനുവേണ്ടി ഏറ്റെടുത്തു ദൈവത്തിന്റെ പേരിൽ ചെയ്യാനുള്ള ഏറ്റവും നല്ല അവസരമാണ് നോമ്പുകാലം.
Tags : Lent Special Easter Insights