തിരുവനന്തപുരം: ഭൂരഹിതരായ ഭവനരഹിതർക്ക് വേണ്ടിയാണ് ലൈഫ് മിഷൻ തുടങ്ങിയതെങ്കിലും നാലുലക്ഷത്തോളം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ലെന്ന് ചെറിയാൻ ഫിലിപ്പ്.
വീട് ലഭിച്ചവരിൽ 95 ശതമാനവും സ്വന്തമായി ഭൂമിയുള്ളവരാണ്. വാസയോഗ്യമോ അല്ലാത്തതോ ആയ വീട് പൊളിച്ചു മാറ്റിയാണ് പുതിയ വീടുകൾ നിർമ്മിച്ചത്. ഭൂരഹിതർക്കായുള്ള നഗരങ്ങളിലെ പ്ലാറ്റ് സമുച്ചയ പദ്ധതി പ്രകാരം വാസസ്ഥലം ലഭിച്ചത് 18,000 പേർക്ക് മാത്രമാണ്. റേഷൻ കാർഡോ മേൽവിലാസമോ ഇല്ലാത്തവരും വാടക വീട് ബന്ധു ഗൃഹം, പുറമ്പോക്ക് എന്നിവിടങ്ങളിൽ കഴിയുന്നവരുമായവർ ലൈഫ് മിഷൻ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.
2017-ൽ 6.25 ലക്ഷം പേരും 2021-ൽ 5.5 ലക്ഷം പേരും ലൈഫ് മിഷൻ ഗുണഭോക്ത പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും ഇതിനകം വീട് ലഭിച്ചത് 4,24,800 പേർക്കു മാത്രമാണ്. അതായത്, പകുതിയിൽ താഴെ. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് പൂർത്തിയാക്കിയത് 2.95 ലക്ഷം വീടുകളാണ്. ഇവയിൽ 50,000 വീടുകൾ ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് തുടങ്ങിവച്ചതാണ്. രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് ഇതുവരെ പൂർത്തിയാക്കിയത് ഒന്നര ലക്ഷത്തോളം വീടുകൾ മാത്രമാണ്. ഒരു ലക്ഷത്തോളം വീടുകൾ പണി തീരാത്ത അവസ്ഥയിലാണ്.
400 ചതുരശ്ര അടി വിസ്തീർണമുള്ള ലൈഫ് മിഷൻ വീടുകൾക്ക് സർക്കാർ അനുവദിക്കുന്നത് നാലുലക്ഷം രൂപയാണെങ്കിൽ ഇപ്പോൾ നിർമാണത്തിന് ഏഴുലക്ഷം രൂപയോളം വേണ്ടി വരുന്നു. ബാക്കി തുക കടം വാങ്ങിയവർ തിരിച്ചടയ്ക്കാനാവാതെ കടക്കെണിയിലാണ്. പ്ലാറ്റുകൾക്ക് ഭൂമി സർക്കാർ കണ്ടെത്തിയാലും ഒരു പ്ലാറ്റിന് 12 ലക്ഷമെങ്കിലും മുടക്കേണ്ടിവരുന്നതുകൊണ്ട് നഗരങ്ങളിലെ ഫ്ലാറ്റ് നിർമാണം ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
നാലുലക്ഷം രൂപ ചെലവിടുന്ന ലൈഫ് വീടിന്‍റെ സർക്കാർ വിഹിതം ഒരു ലക്ഷം രൂപ മാത്രമാണ്. 80,000 രൂപ തദ്ദേശസ്ഥാപനങ്ങളുടെ വികസന ഫണ്ടിൽ നിന്നാണ്. ഹഡ്കോയിൽ നിന്നും കടമെടുത്ത 2.2 ലക്ഷം രൂപ അഞ്ചു വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കേണ്ടത് പുതിയ പഞ്ചായത്തുകളും നഗരസഭകളുമാണ്. ലൈഫ് മിഷൻ കടം ഭാവിയിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളെയും വൻ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : Cherian Philip Life Mission