അമ്പലപ്പുഴ: ജില്ലാ പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷനിൽ യുഡിഎഫിന് രണ്ട് സ്ഥാനാർഥികൾ. കോൺഗ്രസ് സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ മുസ്‌ലിം ലീഗും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെയാണ് യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടായത്.
ആഴ്ചകൾ നീണ്ട ചർച്ചക്കൊടുവിൽ വെള്ളിയാഴ്ചയാണ് അമ്പലപ്പുഴ, പുന്നപ്ര ഡിവിഷനുകളിൽ യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. നാമനിർദേശ പത്രികാ സമർപ്പണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ അമ്പലപ്പുഴയിൽ എ.ആർ. കണ്ണനെയും പുന്നപ്രയിൽ ഉദയകുമാറിനെയുമാണ് സ്ഥാനാർഥികളാക്കിയത്.
ഇവർ നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് കോൺഗ്രസിന് ഭീഷണിയുമായി അമ്പലപ്പുഴ ഡിവിഷനിൽ മുസ്‌ലിം ലീഗിലെ അഡ്വ. അൽത്താഫ് സുബൈർ നാമ നിർദേശ പത്രിക സമർപ്പിച്ചത്.
ഈ ഡിവിഷനിൽ സ്ഥാനാർഥിയെ സംബന്ധിച്ച് ചർച്ച തുടങ്ങിയപ്പോൾ മുസ്‌ലിം ലീഗിന് സീറ്റ് നൽകാമെന്ന ധാരണയുണ്ടായിരുന്നു. 2005ൽ ലീഗിനെ പ്രതിനിധീകരിച്ച് അഡ്വ. മുഹമ്മദ് അമ്പലപ്പുഴ ഡിവിഷനിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പിന്നീട് നടന്ന ഒരു തെരഞ്ഞെടുപ്പിലും തങ്ങളെ പരിഗണിച്ചിട്ടില്ലെന്നാണ് ലീഗിന്‍റെ പരാതി.
അമ്പലപ്പുഴയിലോ പുന്നപ്രയിലോ സീറ്റ് നൽകാമെന്ന ധാരണ നിലനിൽക്കെയാണ് ഇതിന് വിരുദ്ധമായി കോൺഗ്രസ് ഏകപക്ഷീയമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. ഇതോടെയാണ് അഡ്വ. അൽത്താഫ് സുബൈർ നാമനിർദേശ പത്രിക സമർപ്പിച്ചത്.
ലീഗ് ജില്ലാകമ്മിറ്റിയുടെ അനുവാദത്തോടെയാണ് അമ്പലപ്പുഴ ഡിവിഷനിൽ മത്സരിക്കാൻ നാമ നിർദേശ പത്രിക സമർപ്പിച്ചതെന്ന് അൽത്താഫ് സുബൈർ പറഞ്ഞു.കോൺഗ്രസിനെതിരെ ലീഗ് രംഗപ്രവേശം ചെയ്തതോടെ യുഡിഎഫ് സംസ്ഥാന നേതൃത്വവും പ്രശ്നം പരിഹരിക്കാൻ ഇടപെടൽ തുടങ്ങിയിട്ടുണ്ട്.
Tags : Local body Election Alappuzha