തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു വിലയിരുത്താനായി സിപിഎം-സിപിഐ നേതൃയോഗങ്ങൾ നാളെ ആരംഭിക്കും. സിപിഎം സംസ്ഥാന സമിതി നാളെയും മറ്റന്നാളുമായി ചേരും. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവും 29നു ചേരും.
30നാണ് സിപിഐ സംസ്ഥാന കൗണ്‍സിൽ. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും കാരണങ്ങളും ഇരുപാർട്ടികളുടെയും നേതൃയോഗങ്ങൾ വിശദമായി പരിശോധിക്കും.
ഇതിനുശേഷം സിപിഎം സംസ്ഥാന സമിതി തയാറാക്കുന്ന തെരഞ്ഞെടുപ്പ് റിപ്പോർട്ട് കീഴ്ഘടകങ്ങൾ ചർച്ച ചെയ്യും. അതിനുശേഷമാകും സംഘടനാ നടപടികൾ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകുക. സിപിഐ സംസ്ഥാന കൗണ്‍സിൽ തയാറാക്കുന്ന റിപ്പോർട്ടും ഇതേ രീതിയിൽ പാർട്ടി ഘടകങ്ങൾ ചർച്ച ചെയ്യും.
തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കും ഭരണവിരുദ്ധവികാരം കാരണമായിട്ടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രാഥമികമായി വിലയിരുത്തിയത്. എന്നാൽ, ഭരണവിരുദ്ധവികാരവും സ്വർണപ്പാളി കേസും തിരിച്ചടിയായെന്നായിരുന്നു സിപിഐയുടെ വിലയിരുത്തൽ.
വെള്ളാപ്പള്ളി നടേശന്റെ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങളും അയ്യപ്പ സംഗമത്തിനിടെ അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയതുമൊക്കെ തിരിച്ചടിയുടെ കാരണങ്ങളായി സിപിഐ നേതൃത്വം വിലയിരുത്തുന്നുണ്ട്.
സ്വാഭാവികമായും സിപിഎം സംസ്ഥാന സമിതിയിലും സിപിഐ സംസ്ഥാന കൗണ്‍സിലിലും സർക്കാരിനെതിരേയും പാർട്ടി നേതൃത്വങ്ങൾക്കെതിരേയും കടുത്ത വിമർശനമുണ്ടാകും. തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷൻ ഭരണം ബിജെപിക്കു ലഭിച്ചതു യോഗങ്ങളിൽ മുഖ്യ ചർച്ചയാകും.
നേരത്തേ ഇടതുമുന്നണി യോഗം ചേർന്നെങ്കിലും തെരഞ്ഞെടുപ്പിലെ തിരിച്ചടി വിശദമായി ചർച്ച ചെയ്തില്ല. മുന്നണിയിലെ ഓരോ പാർട്ടികളും തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ചതിനു ശേഷം ഇടതുമുന്നണി യോഗം ചേരാനാണു ധാരണ.
Tags : Local body election CPM CPI meetings begin