പാലക്കാട്: ശബരിമല യുവതീ പ്രവേശനത്തിൽ ഉരുണ്ട് കളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സർക്കാർ കോടതിയിൽ പറയുന്ന കാര്യം എന്താണെന്ന് തനിക്ക് പറയാൻ കഴിയില്ല. കോടതി പറയുന്ന നിലപാടാണ് തങ്ങൾക്കുള്ളത്.
വിശ്വാസികളോട് ഏറ്റവും കൂറുള്ളത് തങ്ങൾക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി കയറ്റാൻ പറഞ്ഞപ്പോൾ കയറ്റി. കയറ്റണ്ടെന്ന് പറഞ്ഞാൽ കയറ്റിയില്ല. കോടതിയുടെ നിലപാട് വരട്ടെ. സർക്കാർ നിലപാട് കോടതിയിൽ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ സിപിഎം നിലപാട് മാറുമോയെന്ന ചോദ്യത്തിന് മാറാത്തതായി ഒന്നുമില്ലെന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി. ആഗോള അയ്യപ്പ സംഗമം ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ണമല്ല. ദേവസ്വം ബോര്‍ഡിന്റെ മുന്നില്‍ റിപ്പോര്‍ട്ട് വന്നിട്ടില്ല.
പൂര്‍ണ റിപ്പോര്‍ട്ട് വരട്ടെ അപ്പോൾ പ്രതികരിക്കാം. തികച്ചും തെറ്റായ അപാകത നിറഞ്ഞ റിപ്പോര്‍ട്ടാണിത്. അതില്‍ പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പി.കെ.ശശിയ്ക്ക് പാർട്ടിയുമായി പ്രശ്നമുണ്ട്. അതു കൊണ്ടാണ് ബ്രാഞ്ചിൽ ഇരിക്കുന്നത്. ശശിയല്ല ആരു പോയാലും സിപിഎമ്മിന് പ്രശ്നമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Tags : m.v.govindan sabarimala womens entry