കാസർഗോഡ്: കുടുംബവഴക്കിനിടെ പിതാവിന്‍റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ട സംഭവത്തിൽ പരിക്കേറ്റ ബന്ധുവും മരിച്ചു. വെട്ടേറ്റ് മരിച്ച പെണ്‍കുട്ടിയുടെ മാതാവിന്‍റെ സഹോദരീ ഭര്‍ത്താവ് മഞ്ചേശ്വരം സ്വദേശി ഷേക്ക് അബ്ബ (55) ആണ് മരിച്ചത്.
ഷേക്ക് അബ്ബയുടെ വീട്ടിൽ വെച്ചാണ് തിങ്കളാഴ്ച രാത്രി ഉമ്മര്‍ ഫറൂഖ് തന്‍റെ മകളായ 18കാരി മറിയം ജുമൈലയെ വെട്ടിക്കൊലപ്പെടുത്തിയത്. തര്‍ക്കത്തിനിടെ ഷേക്ക് അബ്ബയെ ആണ് ഉമ്മര്‍ ഫാറൂഖ് ആദ്യം ആക്രമിച്ചത്. ഇതിനിടെയാണ് മറിയം ജുമൈലയ്ക്ക് വെട്ടേറ്റത്.
ഷേയ്ക്ക് അബ്ബയുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
അതേസമയം, പ്രതിയായ മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശി ഉമര്‍ ഫറൂഖിന്‍റെ അറസ്റ്റ് മഞ്ചേശ്വരം പോലീസ് രേഖപ്പെടുത്തി. കൊലപാതകത്തിന് പുറമേ പെൺകുട്ടിയുടെ മാതാവ് താഹിറയെ കൊല്ലാൻ ശ്രമിച്ചതിന് കൊലപാതക ശ്രമവും അതിക്രമിച്ചു കടക്കൽ വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്. ഇയാളെ ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുക്കും.
ഉമറും കുടുംബവും ഭാര്യാസഹോദരിയുടെ വീട്ടിലാണ് താമസം. തിങ്കളാഴ്ച ഭാര്യാസഹോദരിയുടെ ഭർത്താവും ഉമറും തമ്മിൽ സ്വത്തിനെച്ചൊല്ലി തർക്കമുണ്ടായി. ഇതിനിടെ ഉമർ ആയുധം ഉപയോഗിച്ച് ഭാര്യാസഹോദരിയുടെ ഭർത്താവിനെ ആക്രമിക്കുമ്പോൾ മകൾ ജുമൈല തടയാൻ ശ്രമിക്കുകയും ഇതിനിടെ വെട്ടേൽക്കുകയുമായിരുന്നു.
കഴുത്തിലും കാലിനും ഗുരുതരമായി പരിക്കേറ്റ ജുമൈലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ജുമൈലയുടെ മൃതദേഹം നിലവില്‍ മഞ്ചേശ്വരത്തെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Tags : Manjeswaram murder daughter father relative