തിരുവനന്തപുരം: കേരളത്തിലെ ഗവണ്മെന്റ് മെഡിക്കൽ കോളജുകളിലെ ബയോകെമിസ്ട്രി, മൈക്രോബയോളജി എന്നീ വിഭാഗങ്ങളിൽ മതിയായ യോഗ്യത ഇല്ലാത്തവരെ അസിസ്റ്റന്റ് പ്രഫസർമാരായി നിയമിക്കാൻ നീക്കമെന്ന് ആക്ഷേപം.
നിയമനത്തിനായി എംബിബിഎസും അതാതു വിഷയങ്ങളിലെ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ സീനിയർ റസിഡൻസി പരിശീലനവും യോഗ്യതയായി നിശ്ചയിച്ച് പിഎസ്സി അപേക്ഷ ക്ഷണിച്ചിരുന്നു.
പരീക്ഷ നിശ്ചയിച്ചിരുന്ന തീയതിയുടെ തലേ ദിവസം പരീക്ഷ മാറ്റിവയ്ക്കുന്നതായി അറിയിക്കുകയും മെഡിക്കൽ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത മറ്റു ചിലരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കഴിഞ്ഞദിവസം പിഎസ്സി പുതിയൊരു വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന നേതൃത്വം ആരോപിച്ചു.
നാഷണൽ മെഡിക്കൽ കമ്മീഷന്റെ ജൂലൈ രണ്ടിലെ പുതിയ മാർഗനിർദേശപ്രകാരം ബയോകെമിസ്ട്രി, മൈക്രോബയോളജി, അനാട്ടമി എന്നീ വകുപ്പുകളിൽ മെഡിക്കൽ ഡിഗ്രിയുള്ള അധ്യാപകരുടെ അഭാവമുണ്ടെങ്കിൽ മാത്രം നോണ്മെഡിക്കൽ ഉദ്യോഗാർഥികളെ പരിഗണിക്കാമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ നിർദേശത്തിന്റെ പിൻബലത്തിലാണു പുതിയ വിജ്ഞാപനമെന്നാണു കരുതപ്പെടുന്നത്.
എന്നാൽ, കേരളത്തിൽ ഇപ്പോൾതന്നെ ബയോകെമിസ്ട്രി, മൈക്രോബയോളജി തുടങ്ങിയ പ്രീ ക്ലിനിക്കൽ, പാരാ ക്ലിനിക്കൽ വിഭാഗങ്ങളിൽ മെഡിക്കൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർ ധാരാളമുണ്ട്. എംഡി ബയോകെമിസ്ട്രി പൂർത്തിയാക്കിയ 57 പേർ ഈ പിഎസ്സി പരീക്ഷയിലേക്ക് അപേക്ഷിച്ചിട്ടുള്ളതാണ്. പതിനഞ്ചോളം ഒഴിവുകൾ മാത്രമാണു നിലവിലുള്ളത്.
എംഡി മൈക്രോബയോളജി കഴിഞ്ഞ നൂറോളം ഉദ്യോഗാർഥികളും അപേക്ഷിച്ചിട്ടുണ്ട്. ആകെ ഒഴിവുകളുടെ മൂന്നിരട്ടിയിലധികം ആളുകൾ അപേക്ഷിക്കുകയും പരീക്ഷയ്ക്കായി തയാറാകുകയും ചെയ്തിരിക്കേ അപ്രതീക്ഷിതമായി പരീക്ഷ മാറ്റിവച്ചത് മെഡിക്കൽ ബിരുദം ഇല്ലാത്ത നോണ്മെഡിക്കൽ ഉദ്യോഗാർഥികൾക്ക് അനധികൃതമായി അവസരം നൽകുന്നതിനാണെന്നു വ്യക്തം.
ബയോകെമിസ്ട്രി, മൈക്രോബയോളജി, അനാട്ടമി, ഫിസിയോളജി, ഫാർമക്കോളജി എന്നീ വിഭാഗങ്ങളിലേക്ക് എംഡി യോഗ്യതയുള്ളവരെ മാത്രം അസിസ്റ്റന്റ് പ്രഫസർമാരായി നിയമിക്കുന്നതിനുള്ള നടപടികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ അടിയന്തരമായി സ്വീകരിക്കണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ. മേനോൻ, സെക്രട്ടറി ഡോ. റോയി കെ. ചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.
Tags : Medical College Assistant Professor unqualified people Biochemistry Microbiology