തിരുവനന്തപുരം: ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർക്കെതിരെ കർശന നടപടിയുമായി ആരോഗ്യവകുപ്പ് . സമരത്തിൽ പങ്കെടുക്കുന്ന ഡോക്ടർമാർക്കെതിരെ സർക്കാർ 'ഡയസ്നോൺ' പ്രഖ്യാപിച്ചു.
സമരം ചെയ്യുന്ന ദിവസങ്ങളിൽ ജോലിക്ക് ഹാജരാകാത്തവർക്ക് ആ ദിവസത്തെ ശമ്പളം ലഭിക്കില്ല. കൂടാതെ, ഈ കാലയളവ് സർവീസിലെ ഒരു ഇടവേളയായി കണക്കാക്കുകയും ചെയ്യും.
കുടിശ്ശികയുള്ള ശമ്പള പരിഷ്കരണം നടപ്പിലാക്കുക, എൻട്രി കേഡറിലെ ശമ്പള അപാകതകൾ പരിഹരിക്കുക, പുതിയ തസ്തികകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെജിഎംസിടിഎ നേതൃത്വത്തിൽ ഡോക്ടർമാർ സമരം ചെയ്യുന്നത്.
ഒപി ബഹിഷ്കരണം, അക്കാദമിക് ജോലികളിൽ നിന്നുള്ള വിട്ടുനിൽക്കൽ തുടങ്ങിയ സമരമുറകൾ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിലാണ് സർക്കാർ കർശന നടപടികളിലേക്ക് നീങ്ങിയത്.
സമരത്തിൽ നിന്ന് പിന്മാറാൻ ഡോക്ടർമാരോട് സർക്കാർ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചർച്ചകൾ ഫലപ്രദമാകാത്തതിനെത്തുടർന്നാണ് ഈ നടപടി സ്വീകരിച്ചത്
Tags : Medical college doctors' strike Health department 'Dies Non'