തിരുവനന്തപുരം: മോദി സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണ് കേന്ദ്ര ബജറ്റിൽ കേരളത്തോട് കാട്ടിയ അവഗണനയെന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കേരളത്തിനായി പുതിയ വികസന പദ്ധതികളോ സംസ്ഥാനത്തിന് സാന്പത്തിക സഹായമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ മുൻനിര നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുമെന്നായിരുന്നു ബിജെപിയുടെ പഖ്യാപനം. എന്നാൽ ബജറ്റിൽ തിരുവനന്തപുരത്തിന് ഒരു ഗുണവുമില്ല. ഏഴ് അതിവേഗ റെയിൽ കോറിഡോർ പ്രഖ്യാപിച്ചിട്ട് കേരളത്തെ ഉൾപ്പെടുത്തിയില്ല.
കേരളത്തിൽ പുതിയ അതിവേഗ ട്രെയിൻ വരുമെന്ന ബിജെപിയുടെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പുപോലെയായി. പിണറായി സർക്കാരും ബിജെപിയും തമ്മിൽ മത്സരിച്ച് അതിവേഗ റെയിൽ പ്രഖ്യാപിച്ച് കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ചു. ശബരിപാതയ്ക്കും പരിഗണന കിട്ടിയില്ല.
യുപിഎ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച എയിംസ് ഇനിയും കേരളത്തിലെത്തിയില്ല. സംസ്ഥാന സർക്കാർ സ്ഥലം വരെ മാറ്റിയിട്ടിരിക്കുന്നു. ഓരോ ബജറ്റിലും എയിംസിനായി കാത്തിരിക്കുന്നു. കേരളത്തിന്റെ വികസന സ്വപ്നമായ വിഴിഞ്ഞം പദ്ധതിക്കും കൂടുതൽ സഹായമില്ല.
കേരളത്തിന്റെ അപൂർവവും അമൂല്യവുമായ ധാതുക്കളായ തോറിയം, യുറേനിയം തുടങ്ങിയ കവർന്നെടുക്കാൻ പലരും കാത്തിരിക്കുന്നുണ്ട്. തീരദേശത്തെ ഇതെങ്ങനെ ബാധിക്കുമെന്ന് പഠിക്കേണ്ടതുണ്ട്. ബജറ്റിനെ തുടർന്ന് ഓഹരി വിപണി കൂപ്പുകുത്തിയതു തന്നെ ബജറ്റിന്റെ അസ്വീകാര്യത സൂചിപ്പിക്കുന്നുവെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
Tags : Modi budget Sunny Joseph political