കൊച്ചി: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച പാലക്കാട് മലബാര്‍ ഡിസ്റ്റിലറീസിന്റെ നടപടിയെ ന്യായീകരിച്ച് എക്സൈസ് കമ്മീഷണര്‍ എം.ആര്. അജിത്കുമാറിന്റെ സത്യവാങ്മൂലം.
മലബാര്‍ ഡിസ്റ്റിലറീസ് പരസ്യം നല്കുമ്പോള് പുതിയ ബ്രാന്‍ഡിനുള്ള ലൈസന്‍സ് നല്‍കിയിരുന്നില്ല. നിലവിലുള്ള ഒരു ലഹരി ഉത്പന്നത്തിന്റെ ഉപഭോഗമോ വില്പനയോ പ്രോത്സാഹിപ്പിച്ച് പരസ്യം നല്‍കുന്നതാണ് അബ്കാരി ആക്ട് പ്രകാരം കുറ്റകരമാകുക. നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നതില്‍ നിയമലംഘനമില്ല.
ആരോപിക്കപ്പെടുന്ന പരസ്യത്തില്‍ പുതിയ മദ്യത്തിന്റെ പേരോ ലേബലോ കുപ്പിയോ പ്രദര്‍ശിപ്പിച്ചിട്ടില്ല. അതിനാല്‍ പരസ്യം ചട്ടവിരുദ്ധമല്ലെന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ഭാവി ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നിയമപ്രകാരം അനുവദനീയമാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
പരസ്യം മദ്യ ഉപയോഗത്തിനു പ്രേരണയാകുമെന്ന് ചൂണ്ടിക്കാട്ടി മലബാര്‍ ഡിസ്റ്റിലറീസിന്റെ നടപടി ഹൈക്കോടതി കഴിഞ്ഞദിവസം സ്റ്റേ ചെയ്തതിനു പിന്നാലെയാണ് സത്യവാങ്മൂലം പുറത്തുവന്നത്. പരസ്യം നല്‍കിയതുമായി ബന്ധമില്ലെന്നായിരുന്നു ബിവറേജസ് കോര്പറേഷന് കോടതിയെ അറിയിച്ചിരുന്നത്.
കൊല്ലം ഡിസിസി വൈസ് പ്രസിഡന്റ് എം.എം. സഞ്ജീവ് കുമാറാണു ഹര്ജിക്കാരൻ.
Tags : logo Name liquor Excise Commissioner affidavit justifying