തൃശൂർ: കിഷ്കിന്ധാകാണ്ഡത്തിൽ ആസിഫ് അലിയും വിജയരാഘവനും എആർഎം സിനിമയിൽ ടോവിനോ തോമസും മികച്ച അഭിനയം കാഴ്ചവച്ചെങ്കിലും ഭ്രമയുഗത്തിലെ സൂക്ഷ്മാഭിനയത്തിലൂടെ മമ്മൂട്ടി മികച്ച നടനിലേക്കുള്ള പുരസ്കാരത്തിലേക്ക് എളുപ്പം നടന്നുകയറിയെന്നു ജൂറി ചെയർപേഴ്സനും പ്രമുഖനടനുമായ പ്രകാശ് രാജ്. അദ്ദേഹത്തിന്റെ അഭിനയത്തിൽ തനിക്കുപോലും അസൂയ തോന്നി. അദ്ദേഹത്തിന്റെ അഭിനയത്തിലെ നിയന്ത്രണം പുതുതലമുറ പാഠമാക്കണമെന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു.
ദേശീയ അവാർഡ് നൽകുന്നതിൽ വിട്ടുവീഴ്ചകളുണ്ടെന്നു കരുതുന്നു. ദേശീയ അവാർഡിനു മമ്മൂട്ടിയുടെ രാഷ്ട്രീയം തടസമാകുന്നുണ്ടോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, കേന്ദ്ര സർക്കാരും ദേശീയ അവാർഡ് ജൂറിയുമൊന്നും മമ്മുക്കയെ അർഹിക്കുന്നില്ലെന്നായിരുന്നു മറുപടി.
കുട്ടികളും സമൂഹത്തിന്റെ ഭാഗം, അവരുടെ സിനിമകളും വേണം
ചലച്ചിത്രപ്രവർത്തകർ കുട്ടികളുടെ സിനിമയെക്കുറിച്ചുകൂടി ചിന്തിക്കണമെന്നു ചലച്ചിത്ര അവാർഡ് ജൂറി ചെയർപേഴ്സണ്‍ പ്രകാശ് രാജ്. ഇക്കുറി കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അവാർഡില്ല. ഈ സമൂഹം മുതിർന്നവരുടേതു മാത്രമല്ല, കുട്ടികളുടേതുകൂടിയാണ്. കുട്ടികൾ ആരാണെന്നും അവരുടെ ലോകം എന്താണെന്നും അറിയിക്കുന്ന സിനിമകൾകൂടി ഉണ്ടാകണമെന്നും പ്രകാശ് രാജ് പറഞ്ഞു.
ചില സിനിമകളിൽ കുട്ടികളുടെ പ്രകടനമുണ്ടെങ്കിലും അവരല്ല കേന്ദ്രകഥാപാത്രങ്ങൾ. കുട്ടികളുടെ സിനിമ അതല്ല. കുട്ടികൾ ചിന്തിക്കുന്നതും അവരെ ചിന്തിപ്പിക്കുന്നതുമാണ് അത്തരം സിനിമകൾ. ഒരാളും കുട്ടികളുടെ തലത്തിൽ ചിന്തിക്കുകയോ സിനിമയെടുക്കുകയോ ചെയ്തില്ലെന്നതു വിഷമകരമാണ്. തിരക്കഥയ്ക്കൊപ്പം ഡയലോഗിനുകൂടി അവാർഡ് ഏർപ്പെടുത്തണമെന്നും പ്രകാശ് രാജ് പറഞ്ഞു.
പുരസ്കാരത്തുക രണ്ടുലക്ഷംവരെ
മികച്ച നടീനടൻമാരായി തെരഞ്ഞെടുക്കപ്പെട്ട മമ്മൂട്ടിക്കും ഷംല ഹംസയ്ക്കും ഒരുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് സമ്മാനം. മികച്ച സംവിധായകനു രണ്ടുലക്ഷം രൂപയും മികച്ച സിനിമയുടെ സംവിധായകനു രണ്ടുലക്ഷവുമാണ് സമ്മാനം. ഈ രണ്ടു പുരസ്കാരവും മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകൻ ചിദംബരം സ്വന്തമാക്കി.
ഒന്‍പതു വിഭാഗങ്ങളിൽ പുരസ്കാരം;തിളങ്ങി മഞ്ഞുമ്മൽ ബോയ്സ്
തൃശൂർ: സംസ്ഥാന പുരസ്കാരപ്രഖ്യാപനത്തിൽ തിളങ്ങി മഞ്ഞുമ്മൽ ബോയ്സും ബോഗയ്ൻ വില്ലയും. മഞ്ഞുമ്മൽ ബോയ്സിനു മികച്ച ചിത്രമടക്കം ഒന്‍പതു പുരസ്കാരങ്ങൾ ലഭിച്ചപ്പോൾ ബോഗയ്ൻവില്ല ഇതരവിഭാഗങ്ങളിൽ ഏഴു പുരസ്കാരങ്ങൾ നേടി. ഭ്രമയുഗം നാലു പുരസ്കാരങ്ങൾ നേടി. പുതുതലമുറയെ ആകർഷിക്കുന്ന കാലികപ്രസക്തിയുള്ള ഗാനം രചിച്ചെന്നതാണ് വേടന തെരഞ്ഞെടുക്കാൻ കാരണമെന്നു ജൂറി ചെയർമാൻ പ്രകാശ്രാജ് പറഞ്ഞു.
യഥാര്‍ഥ കുട്ടേട്ടന്പുരസ്കാരംസമര്പ്പിക്കുന്നു
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സിലെ അഭിനയത്തിന് തനിക്ക് ലഭിച്ച പുരസ്കാരം യഥാര്‍ഥ കുട്ടേട്ടന് സമര്‍പ്പിക്കുന്നുവെന്ന് നടന് സൗബിന് ഷാഹിര്‍. ജീവിതത്തില്‍ അവര്‍ അനുഭവിച്ചതിനുള്ള അംഗീകാരമായാണ് പുരസ്കാരത്തെ കണക്കാക്കുന്നത്. ഞങ്ങള്‍ അഭിനയിക്കുക മാത്രമാണ് ചെയ്തതെന്നും സൗബിന് പറഞ്ഞു. അവാര്‍ഡ് ലഭിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും സൗബിന് പ്രതികരിച്ചു.
28 സിനിമകളിൽ നിലവാരമുള്ളത് 10 ശതമാനംമാത്രം
തൃശൂർ: സംസ്ഥാന അവാർഡ് പരിഗണനയ്ക്കുവന്ന 28 സിനിമകളിൽ 10 ശതമാനം മാത്രമാണ് നിലവാരമുള്ളതെന്നു പ്രകാശ് രാജ് പറഞ്ഞു. പുരസ്കാരനിർണയം എളുപ്പമുള്ള ജോലിയല്ല, എന്നാൽ ജൂറിയിലെ സഹപ്രവർത്തകർ ഇക്കാര്യം എളുപ്പമാക്കിത്തന്നു. അതിനാൽ ഏകകണ്ഠമായ തീരുമാനത്തിൽ എത്താനായി.
പത്തു ദിവസം ഒരു ലൈബ്രറിയിലിരുന്നു 2024ലെ സിനിമകളെ തനിക്കു വിലയിരുത്താൻ കഴിഞ്ഞു. സിനിമകൾ നിർമിക്കാൻ ചലച്ചിത്രവികസന കോർപറഷൻ തുക നൽകുന്നതു സന്തോഷകരം. എന്നാൽ ആ നികുതിപ്പണം അർഹിക്കുന്ന യുവാക്കൾക്കു ലഭിക്കുന്നെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘പെണ്‍പാട്ടുതാരകൾ ’ മികച്ച ഗ്രന്ഥം
മികച്ച ചലച്ചിത്രഗ്രന്ഥമായി സി.എസ്. മീനാക്ഷി രചിച്ച ‘പെണ്‍പാട്ടുതാരകൾ: മലയാള സിനിമാപ്പാട്ടുകളിലെ പെണ്ണാവിഷ്കാരങ്ങൾ’, മികച്ച ലേഖനമായി വത്സലൻ വാതുശേരിയുടെ ‘മറയുന്ന നാലുകെട്ടുകൾ: മലയാള സിനിമയും മാറുന്ന ഭാവുകത്വങ്ങളും’എന്ന ലേഖനവും തെരഞ്ഞെടുത്തു. നൗഫൽ മറിയം ബ്ലാത്തൂരിന്റെ ‘സമയത്തിന്റെ വിസ്തീർണം’എന്ന ലേഖനം പ്രത്യേക ജൂറി പരാമർശവും നേടി.
Tags : Jury Chairperson prakash raj Mammootty