കൊച്ചി: കേരളത്തിലെ മുസ്ലിംകള്ക്കും ക്രൈസ്തവര്‍ക്കും മതാടിസ്ഥാനത്തില്‍ സാമുദായിക സംവരണം നൽകുന്നുണ്ടെന്ന ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ചെയര്മാന് ഹന്സ്രാജ് അഹാറിന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമെന്നു കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും ലത്തീന്‍ സമുദായ വക്താവുമായ ജോസഫ് ജൂഡ്.
ഭരണഘടനയില്‍ ഒരിടത്തും മതാടിസ്ഥാനത്തിലുള്ള സംവരണത്തെക്കുറിച്ച് പറയുന്നില്ല. ഭരണഘടനപ്രകാരം വിദ്യാഭ്യാസം, ഉദ്യോഗം എന്നീ മേഖലകളില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത പിന്നാക്ക ജനവിഭാഗങ്ങള്‍ക്കു മതിയായ പ്രാതിനിധ്യവും നീതിയും ലഭിക്കുന്നതിന് ഏര്പ്പെടുത്തപ്പെട്ടിട്ടുള്ളതാണ് സാമുദായിക സംവരണം. ഇതനുസരിച്ചാണ് രാജ്യത്തെ പട്ടിക ജാതി, പട്ടിക വര്‍ഗ, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കു സാമുദായിക സംവരണം ലഭിച്ചുവരുന്നത്. അല്ലാതെ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല സംവരണം ലഭിക്കുന്നത്.
കേരളത്തിലെ ക്രൈസ്തവരില്‍ മുന്നാക്ക ക്രൈസ്തവരും ദളിത് - ആദിവാസി ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക ക്രൈസ്തവരുമുണ്ട്. ഇവരില്‍ മുന്നാക്ക ക്രൈസ്തവര്‍ക്ക് സാമുദായിക സംവരണമില്ല. അവര്‍ക്കു ലഭിക്കുന്നത് ഇഡബ്ല്യുസ് സംവരണമാണ്. ആദിവാസി ക്രൈസ്തവര്‍ക്ക് എസ്ടി സംവരണം ലഭിക്കുന്നുണ്ട്. ഇതര പിന്നാക്ക ക്രൈസ്തവര്‍ക്കാണു ഒബിസി സംവരണം ലഭിക്കുന്നത്. ഇതില്‍ ദളിത് ക്രൈസ്തവർക്കു എസ്സി പദവി ലഭിക്കുന്നതിനുള്ള കേസിന്റെ വിചാരണ സുപ്രീംകോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഇത്തരം അടിസ്ഥാനകാര്യങ്ങള്‍ അറിയാത്ത ഒരാളാണു ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ചെയര്‍മാനെന്നു കരുതാനാകില്ല. അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ മറ്റേതെങ്കിലും ഗൂഢ താത്പര്യങ്ങള്‍ ഉണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ജോസഫ് ജൂഡ് പറഞ്ഞു.
Tags : KRLCC