ചാത്തന്നൂർ: ദേശീയപാത 66 ന്റെ കേരളത്തിലെ വിശദമായ പദ്ധതിരേഖയിൽ 15 തവണ മാറ്റം വരുത്തി. റോഡ് നിർമാണം തുടങ്ങിയ ശേഷമാണു മാറ്റങ്ങൾ വരുത്തേണ്ടി വന്നത്. യാതൊരു പഠനവും നടത്താതെ തട്ടിക്കൂട്ടിയ അശാസ്ത്രീയമായ പദ്ധതിരേഖ വച്ചാണ് റോഡ് നിർമാണം നടത്തുന്നതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് നിർമാണം തുടങ്ങിയ ശേഷം മാറ്റങ്ങൾ.
റോഡ് കൺവർഷൻ, വിഒപി, എൽവിയുപി, എസ് വിയുപി എന്നിവയുടെ നിർമാണം തുടങ്ങിയവയാണ് വിശദമായ പദ്ധതിരേഖയിൽനിന്നും അധികമായി ചെയ്യേണ്ടി വന്നത്. സ്ഥലങ്ങളുടെ പ്രത്യേകതയോ പ്രദേശങ്ങളുടെ പ്രാധാന്യമോ മനസിലാക്കാതെ സംസ്ഥാന പാതകളിലേയ്ക്കുള്ള വഴികൾപോലും അടച്ചു കൊണ്ടുള്ള നിർമാണ പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ദേശീയപാതവികസനത്തിന്റെ ഭാഗമായി കേരളത്തിൽ കൂടുതൽ അണ്ടർപാസുകളും സ്മാൾ വെഹിക്കുലാർ അണ്ടർപാസുകളും (എസ് വി യു പി )നിർമിക്കാൻ അനുമതി നൽകിയതായും വിശദമായ പദ്ധതി റിപ്പോർട്ടിൽ (ഡിപിആർ) ഉൾപ്പെടാത്ത 15 അധിക നിർമാണങ്ങളുടെയും വിശദാംശങ്ങൾ ദേശീയപാത അഥോറിറ്റി കൊച്ചി പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് (പിഐയു)പി. പ്രവീൺ കുമാർ വിവരാവകാശ ചോദ്യത്തിന് മറുപടിയായി പുറത്തുവിട്ടു.
ചാത്തന്നൂർ സ്വദേശിനി എസ്. ജസിയയ്ക്കു നല്കിയ മറുപടിയിലാണ് ഈ വിവരങ്ങൾ . എൻഎച്ച് 66ന്റെ രാമനാട്ടുകര മുതൽ കൊടുങ്ങല്ലൂർ വരെയുള്ള നാലു റീച്ചുകളിലാണ് മൊത്തം 15 അധിക അണ്ടർപാസുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
Tags : National Highway project document was changed