തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ആധികാരിക രേഖയായി പൗരന്മാർക്ക് ഉപയോഗിക്കാൻ കഴിയുന്ന നേറ്റിവിറ്റി കാർഡിന് നിയമ പ്രാബല്യം നൽകുന്നു. ഇതിനുള്ള ബിൽ 24നു നിയമസഭയുടെ പരിഗണനയ്ക്ക് എത്തും. അതേ ദിവസം തന്നെ നിയമ പ്രാബല്യം നൽകാൻ കഴിയുമോ എന്നാണ് സർക്കാർ ആലോചിക്കുന്നത്. നിയമസഭയിൽ അവതരിപ്പിക്കേണ്ട ബില്ലിന്റെ കരടിന് ഇന്നലെ ചേർന്ന മന്ത്രിസഭ അംഗീകാരം നൽകി.
പൗരത്വരേഖകൾ കേന്ദ്രം കർശനമാക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ എല്ലാ കേരളീയർക്കും നേറ്റിവിറ്റി കാർഡ് നൽകുന്നത്. ഏതെങ്കിലും പ്രത്യേക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി സ്ഥിരതാമസം തെളിയിക്കുന്നതിനുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റാണ് ഇപ്പോൾ റവന്യു വകുപ്പ് നൽകിവരുന്നത്. ഇതിനു പകരമാണ് സ്ഥിരമായ നേറ്റിവിറ്റി കാർഡെന്ന് ബില്ലിൽ വ്യവസ്ഥയുണ്ട്.
വിലാസം തെളിയിക്കാൻ ഉപയോഗിക്കാം
റേഷൻ കാർഡ്, ചികിത്സാ ആവശ്യം തുടങ്ങി വിലാസം തെളിയിക്കാനുള്ള നിയമപ്രകാരമുള്ള രേഖയായി കാർഡ് ഉപയോഗിക്കാനാകും. ഒരാളുടെ അച്ഛനോ അമ്മയോ കേരളീയരായിരിക്കണമെന്ന വ്യവസ്ഥയിലാണ് കാർഡ് അനുവദിക്കുന്നത്. നേറ്റീവ് എന്നാൽ കേരളത്തിൽ ജനിച്ച് വിദേശ പൗരത്വം സ്വീകരിക്കാത്തവരോ, തങ്ങളുടെ പൂർവികരിൽ ഒരാൾ കേരളത്തിൽ ജനിച്ചവരും വിദേശ പൗരത്വം സ്വീകരിക്കാത്തവരും ആയിരിക്കണം. വിദേശ പൗരത്വം സ്വീകരിച്ചവർക്ക് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടാകില്ല.
വിദേശ പൗരത്വം സ്വീകരിച്ചാൽ അസാധു
നേറ്റിവിറ്റി കാർഡ് ലഭിച്ച ശേഷം വിദേശ പൗരത്വം സ്വീകരിക്കുന്ന പക്ഷം കാർഡ് അസാധുവാകും. തൊഴിൽ, ജീവനോപാധി സംബന്ധമായ മറ്റു കാരണങ്ങളാലോ മാതാപിതാക്കളോ പൂർവികരോ കേരളത്തിനു പുറത്തായിരിക്കുന്പോൾ അവിടെ ജനിച്ചവരേയും (വിദേശ പൗരത്വം ലഭിച്ചിട്ടില്ലാത്തവരെ) നേറ്റീവ് ആയി കണക്കാക്കും.
കാർഡ് അനുവദിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ തഹസിൽദാറാണ്. എന്നാൽ നേറ്റിവിറ്റി കാർഡ് രജിസ്റ്റർ ബന്ധപ്പെട്ട വില്ലേജ് ഓഫീസിൽ സൂക്ഷിക്കേണ്ടതാണെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. കാർഡ് ആവശ്യമുള്ളവർക്ക് തഹസിൽദാർ മുന്പാകെ അപേക്ഷ സമർപ്പിക്കാം. നിലവിലുള്ള വിവരങ്ങൾക്കു പുറമേ സർക്കാർ കാലാകാലങ്ങളിൽ നിർദ്ദേശിക്കുന്ന വിവരങ്ങൾ നേറ്റിവിറ്റി കാർഡിൽ ഉൾപ്പെടുത്തും.
നേറ്റിവിറ്റി കാർഡ് ആവശ്യമുള്ള ഏതൊരു വ്യക്തിയും നിർണയിക്കപ്പെട്ട രീതിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുന്പാകെ നിശ്ചിതഫോറത്തിൽ രേഖകളും ഫീസും സഹിതം അപേക്ഷ സമർപ്പിക്കണം.
Tags : Legislative Assembly Nativity Card Bill