തിരുവനന്തപുരം: ജയിലിൽ അഭിഭാഷകനുമായി ചർച്ചയ്ക്ക് അവസരം വേണമെന്ന ആവശ്യവുമായി ശബരിമല സ്വ൪ണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവര് കോടതിയെ സമീപിച്ചു.
ദ്വാരപാലക ശിൽപ്പപാളിക്കേസിൽ കൂടി അറസ്റ്റിന് കോടതി അനുമതി നൽകിയതിനു പിന്നാലെയാണ്, പ്രത്യേകം അഭിഭാഷകനെ വേണമെന്നും ജയിലിൽ കേസ് കാര്യങ്ങൾ ചർച്ച ചെയ്യാൻ അഭിഭാഷകനെ അനുവദിക്കണമെന്നും തന്ത്രി കോടതിയിൽ അപേക്ഷ നൽകിയത്. എന്നാൽ ഇതിനെ എസ്ഐടി എതിർക്കുമെന്നാണു വിവരം. ശ്രീകോവിലിലെ കട്ടിളപ്പാളിയും പ്രഭാമണ്ഡലവും കൊള്ളയടിച്ച കേസിൽ പതിമ്മൂന്നാം പ്രതിയായ തന്ത്രി റിമാൻഡിലാണ്.
സ്വർണപ്പാളികൾ കടത്തിയതിനെക്കുറിച്ച് തന്ത്രിക്ക് കൃത്യമായ അറിവുണ്ടായിരുന്നു എന്നതിനും പോറ്റിക്ക് സ്വർണക്കൊള്ളയ്ക്ക് ഒത്താശ ചെയ്തതിനും ഗൂഢാലോചനയിൽ പങ്കാളിയായതിനുമുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് എസ്ഐടി പറയുന്നു.
കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പ കേസുകൾക്ക് പുറമെ 2017ൽ പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചതിലെ ക്രമക്കേടുകളും എസ്ഐടി അന്വേഷിക്കുകയാണ്. പുതിയ കൊടിമരം സ്ഥാപിച്ചപ്പോൾ പഴയതിലുണ്ടായിരുന്ന വാജിവാഹനം തനിക്ക് അവകാശപ്പെട്ടതെന്നു പറഞ്ഞ് തന്ത്രി കൊണ്ടുപോയിരുന്നു. വാജിവാഹനം ആന്ധ്രയിലെ വൻവ്യവസായിക്ക് നൽകിയെന്നും സ്വർണക്കൊള്ള പുറത്തായതോടെ തിരികെവാങ്ങിയെന്നുമാണ് വിവരം. ഇത് തന്ത്രിയുടെ വീട്ടിൽ നിന്ന് എസ്ഐടി പിടിച്ചെടുത്തിരുന്നു.
കൊടിമരം മാറ്റിയ കാലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ചോദ്യംചെയ്തു. കോൺഗ്രസ് നേതാവായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ ബോർഡ് പ്രസിഡന്റായിരുന്നപ്പോഴാണ് കൊടിമരം മാറ്റിയത്. കൊടിമരത്തിൽ നിന്ന് മാറ്റിയ അഷ്ടദിഗ്പാലകരുടെ ശിൽപങ്ങളും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിന്റെയെല്ലാം വിവരങ്ങളുള്ള തിരുവാഭരണം രജിസ്റ്ററുകൾ നശിപ്പിക്കപ്പെട്ടെന്നാണ് സൂചന.
Tags : lawyer rajeev kandaru Thantri Sabarimala Gold theft Sabarimala Gold pali