പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി സമ്മേളനം ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യുന്നു. എന്‍എസ്എസ് പ്ര
ചങ്ങനാശേരി: രാജ്യത്ത് സംഘടിതമായി വളരുന്ന ഗാന്ധിനിന്ദയ്ക്കെതിരേ രണ്ടാം വിമോചനസമരവുമായി നായര്‍ സര്‍വീസ് സൊസൈറ്റി രംഗത്തു വരണമെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ദേശീയ കമ്മീഷൻ മുൻ അംഗവും എംജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. സിറിയക് തോമസ്.
പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് നടന്ന 149-ാമത് മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി തമസ്കരണത്തിനെതിരേ പ്രതികരിക്കുന്ന ബാധ്യതയില്‍നിന്നും കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും മാറിനില്‍ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെവരെ ഒളിഞ്ഞുനിന്നിരുന്ന ഗാന്ധി തമസ്കരണം ഇപ്പോള്‍ തെളിഞ്ഞു വ്യാപകമാകുന്നു. ദേശീയതയിലും ഗാന്ധിമാര്‍ഗത്തിലും വിശ്വസിക്കുന്ന സര്‍വ ദേശഭക്തരും ഒന്നിച്ചണിചേര്‍ന്ന് ഗാന്ധിജിയെ രാജ്യത്തിന്റെ രാഷ്ട്രപ്രതിഷ്ഠയായി നിലനിര്‍ത്തണ്ടേ ബാധ്യതയുണ്ട്.
മറ്റ് സമുദായങ്ങളെ ക്ഷതം ഏല്‍പ്പിക്കാതെ നായര്‍ സമുദായത്തിന്റെ ഉന്നതിക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് എന്‍എസ്എസ് പ്രതിജ്ഞാവാചകത്തില്‍ എഴുതിച്ചേര്‍ത്തത് ഭംഗിക്കുവേണ്ടിയല്ല. എന്‍എസ്എസിന്റെ നേതാക്കളായിരുന്ന മന്നവും കെ. കേളപ്പനും അവസാന ശ്വാസംവരെയും ഗാന്ധിഭക്തന്മാരും ദേശീയവാദികളുമായിരുന്നു. തികഞ്ഞ ഗാന്ധിഭക്തനായ മന്നത്തിന്റെ സമാധിമണ്ഡപത്തിന്റെ സമീപത്തുനിന്ന് ഗാന്ധിനിന്ദയ്ക്കെതിരേ പറയാന്‍ കഴിയുന്നത് സമുദായ ആചാര്യന്റെ ജയന്തിദിനത്തില്‍ അദ്ദേഹത്തിനു നല്കുന്ന പ്രണാമമായിരിക്കുമെന്നും ഡോ. സിറിയക് തോമസ് കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ ആചാരലംഘനം നടന്നപ്പോള്‍ സര്‍ക്കാരിന്റെ അറിവോടും പരോക്ഷമായ പിന്തുണയോടുംകൂടിയാണ് അതു സംഭവിച്ചതെന്ന്, മുഖ്യമന്ത്രിയുടെ തന്നെ ഒരു പ്രയോഗം കടമെടുത്താല്‍ അരിയാഹാരം കഴിക്കുന്നവര്‍ക്ക് എല്ലാം മനസിലാകുന്നതാണ്. ആചാരലംഘനത്തിനെതിരേ വിശ്വാസികളുടെ മനസില്‍ ആഴത്തിലേറ്റ മുറിവിനോടുള്ള പോസിറ്റീവായ ഇടപെടലായിരുന്നു എന്‍എസ്എസിന്റെ നേതൃത്വത്തില്‍ നടത്തിയ നാമജപ ഘോഷയാത്രയെന്നും സിറിയക് തോമസ് ചൂണ്ടിക്കാട്ടി.
എന്‍എസ്എസ് പ്രസിഡന്റ് ഡോ.എം. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആമുഖപ്രസംഗം നടത്തി. സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍, ട്രഷറര്‍ എന്‍.വി. അയ്യപ്പന്‍പിള്ള, കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന്റേത് സമദൂര നിലപാട് തന്നെയായിരിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. ശബരിമല വിഷയത്തിലാണ് സമദൂരത്തിലെ ശരിദൂരമെന്നു പറഞ്ഞത്. അത് രാഷ്ട്രീയമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. മന്നം ജയന്തിദിനത്തില്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റെല്ലാ വിഷയത്തിലും സമദൂരം തന്നെയാണ് എന്‍എസ്എസിന്റെ നിലപാട്. ഒരു രാഷ്ട്രീയത്തോടും വെറുപ്പില്ല. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യത്തിലും എന്‍എസ്എസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഓരോ മന്നം ജയന്തിയും എന്‍എസിന്റെ വളര്‍ച്ചയിലേക്കുള്ള പടവുകളാണെന്നും മന്നത്തിന്റെ ദര്‍ശനങ്ങളാണ് എന്‍എസ്എസിന്റെ ദര്‍ശനമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Tags : Dr. Cyriac Thomas NSS Gandhian blasphemy Nair Service Society