തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത തദ്ദേശ സ്ഥാപന അംഗങ്ങളെ അസാധുവാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇല്ല. നിയമപരമായി ഇതിൽ ഇടപെടാൻ മുൻസിപ്പൽ- പഞ്ചായത്ത് രാജ് ആക്ടിൽ വ്യവസ്ഥയില്ലെന്നാണ് കമ്മീഷൻ നിലപാട്.
ദൈവനാമത്തിന് നിയമപരമായ വ്യാഖ്യാനം നൽകാൻ പരാതിക്കാർ കോടതിയിൽ പോകട്ടെ എന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാട്. തിരുവനന്തപുരം കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിൽ വിവിധ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത 20 അംഗങ്ങളെ മാറ്റിനിർത്തിയ ശേഷം ബാക്കി വോട്ട് എണ്ണിയാൽ മതിയെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഇതോടെയാണ് വരണാധികാരിയായ ജില്ലാ കളക്ടർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉപദേശം തേടിയത്.
എന്നാൽ, ഇടപെടേണ്ടതില്ലെന്നും നിയമപരമായ തർക്കമുണ്ടെങ്കിൽ കോടതിയിൽ പോകട്ടെ എന്ന കളക്ടർ സ്വീകരിച്ചതും കമ്മീഷൻ നിർദേശത്തിന്റെകൂടി അടിസ്ഥാനത്തിലാണ്.
തിരുവനന്തപുരത്തുനിന്നു മാത്രമല്ല, മറ്റുപല ജില്ലകളിൽ നിന്നും ദൈവനാമത്തിലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട പരാതികൾ കളക്ടർമാർ ഉന്നയിക്കുന്നുണ്ട്. ഇവരെല്ലാം കോടതിയിൽ പോയാൽ തെരഞ്ഞെടുപ്പു സത്യപ്രതിജ്ഞാ കേസുകൾ പെരുകും.
തെരഞ്ഞെടുക്കപ്പെട്ടവർക്ക് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുകയോ ദൃഢപ്രതിജ്ഞ എടുക്കുകയോ ചെയ്യാമെന്നാണ് ആക്ടിൽ നിർദേശിക്കുന്നത്. ഇതിൽ ഏതൊക്കെ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്യാമെന്നു വിശദീകരണമില്ല.
നേരത്തേയുള്ള ചില കോടതിവിധികൾ മാത്രമാണ് കമ്മീഷനു മുന്നിലുള്ളത്. ഇതിൽ യേശുക്രിസ്തുവിന്റെയും അള്ളാഹുവിന്റെയും പേരിൽ സത്യപ്രതിജ്ഞ ആകാമെന്ന വിധികളുണ്ട്. എന്നാൽ, ഭാരതാംബയുടെയും ശ്രീനാരായണ ഗുരുവിന്റെയും പേരിൽ സത്യപ്രതിജ്ഞ പാടില്ലെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
ശ്രീപത്മനാഭസ്വാമി, ശബരിമല ശ്രീ അയ്യപ്പൻ, ആറ്റുകാൽ ഭഗവതി, ശ്രീകണ്ഠേശ്വരൻ തുടങ്ങിയ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തവരുണ്ട്. ഇതിൽ ഏതൊക്കെ ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ അംഗീകരിക്കാം എന്ന കാര്യത്തിലാണ് കോടതിയിലേക്ക് പോകേണ്ടവർക്കു പോകാം എന്ന നിലപാടിലേക്കു മാറുന്നത്. എന്നാൽ, ഇവർ എഴുതി ഒപ്പിട്ടു നൽകുന്ന സത്യവാങ്മൂലത്തിൽ ദൈവനാമത്തിൽ എന്നു മാത്രമാണുള്ളത്. ഇത് ചട്ടലംഘനമല്ല.
സത്യപ്രതിജ്ഞ ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങൾ തെളിവായി ഹാജരാക്കേണ്ടിവരും. തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ വീഡിയോ ദൃശ്യം എടുക്കാൻ കമ്മീഷൻ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടില്ല.
Tags : Election Commission Oath name of God not intervene